കര്‍ഷക പ്രക്ഷോഭം ആറുമാസം പിന്നിട്ടു; ഇന്ന് കരിദിനം
കൊവിഡ് മാര്‍ഗനിര്‍ദേശങ്ങളും സാമൂഹിക അകലവും പാലിച്ചുകൊണ്ടായിരിക്കും കേന്ദ്രസർക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരേ പ്രതിരോധം തീർക്കുക
ന്യൂഡൽഹി: ഐതിഹാസിക പോരാട്ടമായി മാറിക്കഴിഞ്ഞ കര്‍ഷക പ്രക്ഷോഭത്തിന് ഇന്ന് ആറുമാസം തികയുന്നു. പ്രക്ഷോഭം ആറുമാസം പിന്നിടുന്ന ബുധനാഴ്ച്ച രാജ്യവ്യാപകമായി കര്‍ഷകര്‍ കരിദിനം ആചരിക്കും. പ്രതിപക്ഷ പാര്‍ട്ടികളും കേന്ദ്ര തൊഴിലാളി സംഘടനകളും കരിദിനത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
കൊവിഡ് മാര്‍ഗനിര്‍ദേശങ്ങളും സാമൂഹിക അകലവും പാലിച്ചുകൊണ്ടായിരിക്കും കേന്ദ്രസർക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരേ പ്രതിരോധം തീർക്കുകയെന്നും 40 ലേറെ കര്‍ഷക സംഘടനകളുടെ സമിതിയായ സംയുക്ത കിസാൻ മോർച്ച നേതാക്കൾ പറഞ്ഞു.
രാജ്യവ്യാപകമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലങ്ങള്‍, ചിത്രങ്ങൾ എന്നിവ കൂട്ടിയിട്ട് കത്തിക്കും. കറുത്ത തലപ്പാവ്, ദുപ്പട്ട, വസ്ത്രം എന്നിവ ധരിച്ച് ഗ്രാമ‑നഗര വ്യത്യാസമില്ലാതെ ഡൽഹി അതിർത്തികളില്‍ പ്രതിഷേധം സംഘടിപ്പിക്കും. കർഷകരുടെ ട്രാക്ടറുകളിലും കറുത്ത പതാകകൾ സ്ഥാപിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.
ആള്‍ബലം കാണിക്കുന്നതിനു പകരം പ്രതീകാത്മകമായ സമരമാണ് സംഘടന ലക്ഷ്യമിടുന്നതെന്ന് ക്രാന്തികാരി കിസാന്‍ യൂണിയന്‍ നേതാവ് ദര്‍ശന്‍ പാല്‍ പറഞ്ഞു. കരിദിനത്തിന് മുന്നോടിയായി ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധി കര്‍ഷക സംഘങ്ങള്‍ ഡല്‍ഹി അതിര്‍ത്തിയിലെത്തിയിട്ടുണ്ട്.