ലൈഫ് മിഷനില്‍ ശിവശങ്കറിന് ഒരു കോടി കമ്മീഷന്‍ ലഭിച്ചു: സ്വപ്ന സുരേഷ്
ലൈഫ് മിഷനുമായി ബന്ധപ്പെട്ട യോഗത്തില്‍ മുഖ്യമന്ത്രി, കോണ്‍സുല്‍ ജനറല്‍, എം ശിവശങ്കര്‍ എന്നിവര്‍ പങ്കെടുത്തെന്നും സ്വപ്ന സുരേഷ് പറഞ്ഞു.
കൊച്ചി: ലൈഫ് മിഷന്‍ പദ്ധതിയില്‍ ശിവശങ്കറിന് ഒരു കോടി കമ്മീഷന്‍ ലഭിച്ചെന്ന് സ്വപ്‌ന സുരേഷ്. തന്റെ ലോക്കറിലുണ്ടായിരുന്ന പണം ശിവശങ്കറിന്റേതായിരുന്നു. ലൈഫ് മിഷന്‍ ഇടപാടിലെ കമ്മിഷന്‍ വിവരങ്ങള്‍ സിബിഐ സംഘത്തെ അറിയിച്ചിട്ടുണ്ട്. ലൈഫ് മിഷന്‍ പദ്ധതി സന്തോഷ് ഈപ്പന് നല്‍കണമെന്ന് ക്ലിഫ് ഹൗസില്‍ വച്ചുനടന്ന ഒരു ചര്‍ച്ചയിലാണ് തീരുമാനിച്ചത്. കരാറില്‍ ഒപ്പിട്ടത് സെക്രട്ടേറിയറ്റില്‍ വച്ചായിരുന്നെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.
ലൈഫ് മിഷനുമായി ബന്ധപ്പെട്ട യോഗത്തില്‍ മുഖ്യമന്ത്രി, കോണ്‍സുല്‍ ജനറല്‍, എം ശിവശങ്കര്‍ എന്നിവര്‍ പങ്കെടുത്തെന്നും സ്വപ്ന സുരേഷ് പറഞ്ഞു. ഇത് രഹസ്യ യോഗമായിരുന്നു. എം എ യുസഫലി അടക്കമുള്ളവര്‍ പങ്കെടുത്ത സെക്രട്ടറിയേറ്റില്‍ നടന്ന യോഗത്തില്‍ ഗ്‌ളോബൽ ടെണ്ടര്‍ വിളിച്ച് നടത്താമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. പിന്നീത് അത് സന്തോഷ് ഈപ്പന്റെ കമ്പനിക്ക് നല്‍കാന്‍ തിരുമാനിച്ചുവെന്നും സ്വപ്‌ന പറഞ്ഞു.
കേസില്‍ സരിത്തിനെ നേരത്തെ സിബിഐ ചോദ്യം ചെയ്തിരുന്നു. ലൈഫ് മിഷന്‍ പദ്ധതിയുടെ പേരില്‍ 4.48 കോടി രൂപ സ്വപ്ന സുരേഷ് ഉള്‍പ്പെടെ ഉള്ളവര്‍ക്ക് കൈക്കൂലി നല്‍കി എന്ന് യുണിടക് എംഡി സന്തോഷ് ഈപ്പന്‍ സമ്മതിച്ചിരുന്നു.
കേസില്‍ സിബിഐ അന്വേഷണത്തിന് എതിരേ ലൈഫ് മിഷന്‍ സിഇഒ യു വി ജോസ്, സന്തോഷ് ഈപ്പന്‍ എന്നിവര്‍ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ അന്വേഷണവുമായി മുന്നോട്ടുപോകാന്‍ കോടതി അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് സിബിഐ വീണ്ടും അന്വേഷണം ആരംഭിച്ചത്.