തിരഞ്ഞെടുപ്പ് ഫലം വർഗീയ ധ്രുവീകരണത്തിന്റെ ജയവും പരാജയവും: യെച്ചൂരി

Update: 2022-12-09 10:58 GMT

ന്യൂഡൽഹി: വർഗീയ ധ്രുവീകരണത്തിന്റെ വിജയവും പരാജയവുമാണ് ഗുജറാത്തിലും ഹിമാചൽ പ്രദേശിലും തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്ന് സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി.

പ്രളയസമയത്തടക്കം കേരളത്തിന് നൽകിയ ഭക്ഷ്യ ധാന്യത്തിന്റെ തുക കേന്ദ്ര സർക്കാർ കേരളത്തിൽ നിന്ന് തിരികെ വാങ്ങുന്നത് മനുഷ്യത്വ രഹിതമായ നടപടിയാണെന്നും അദ്ദേഹം വിമർശിച്ചു. പതിവില്ലാത്ത നടപടിയാണിത്. ജിഎസ്ടിയിൽ നിന്ന് അധിക വരുമാനം ലഭിച്ച സാഹചര്യത്തിലെങ്കിലും സംസ്ഥാനങ്ങളിൽ നിന്ന് ഇത്തരം പണം ഈടാക്കുന്നത് നിർത്തലാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ഗുജറാത്തിലെ ആദിവാസി പിന്നോക്ക വിഭാഗങ്ങളിലും ഹിന്ദുത്വ വോട്ടുകൾ ഏകീകരിക്കപ്പെട്ടു. വർഗീയ ധ്രുവീകരണ രാഷ്ട്രീയം ഭാവിയിൽ എങ്ങനെ ആയിരിക്കുമെന്നതിന്റെ ഉദാഹരണമാണ് ഗുജറാത്ത്. ബിജെപിയെ ഭരണത്തിൽ നിന്ന് പുറത്താക്കാൻ ജനങ്ങൾ വോട്ട് ചെയ്തതിന്റെ ഭാഗമായാണ് സിപിഎമ്മിന് സിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ടതെന്നും സീതാറാം യെച്ചൂരി പറഞ്ഞു.


അതേസമയം പ്രളയകാലത്ത് നൽകിയ ഭക്ഷ്യധാന്യത്തിന്റെ പണം തിരികെ ആവശ്യപ്പെട്ടതിൽ അസ്വാഭാവികതയില്ലെന്നാണ് കേന്ദ്രസർക്കാർ നിലപാട്. കേന്ദ്ര ഭക്ഷ്യമന്ത്രി പിയൂഷ് ഗോയലാണ് ലോക്സഭയിൽ ഈ വിഷയത്തിലെ നിലപാട് അറിയിച്ചത്. പ്രകൃതി ദുരന്തത്തിന് കേന്ദ്രസർക്കാർ സഹായം നൽകാറുണ്ട്. കേരളം പണം നൽകുമെന്ന് ഉറപ്പിന്മേലാണ് ഭക്ഷ്യധാന്യം അനുവദിച്ചത്. എന്നാൽ ഇപ്പോൾ കേരളം നിലപാട് മാറ്റുകയാണ്. കേന്ദ്രസർക്കാർ അനുവദിച്ച പണം കൃത്യമായി വിനിയോഗിക്കാൻ സംസ്ഥാന സർക്കാർ തയാറാക്കണം. പല സംസ്ഥാനങ്ങളും കേന്ദ്രം അനുവദിച്ച ഫണ്ടുകളിൽ നിന്ന് പണം നൽകാറുണ്ട്. കേരളത്തിന് മാത്രം പ്രത്യേക പരിഗണന ഇല്ലെന്നും അദ്ദേഹം പറഞ്ഞു.