സഹോദരിയെ മര്‍ദ്ദിച്ചു കൊന്നു; തിരുവനന്തപുരം നഗരസഭാ ജീവനക്കാരന്‍ അറസ്റ്റില്‍

നഗരസഭയിലെ ക്ലാര്‍ക്കുമായ സുരേഷിനെ (41) പൂജപ്പുര പോലിസ് അറസ്റ്റു ചെയ്തു.

Update: 2022-01-17 01:26 GMT

തിരുവനന്തപുരം: പൂജപ്പുരയില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ സഹോദരനും തിരുവനന്തപുരം നഗരസഭയിലെ ക്ലാര്‍ക്കുമായ സുരേഷിനെ (41) പൂജപ്പുര പോലിസ് അറസ്റ്റു ചെയ്തു. ഇയാളുടെ സഹോദരി നിഷയെ (37) കഴിഞ്ഞ വെള്ളിയാഴ്ചയാണ് പൂജപ്പുര വിദ്യാധിരാജ നഗറിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്വത്തിനു വേണ്ടിയാണ് ഇയാള്‍ സഹോദരിയെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം.

മനോരോഗിയായ നിഷയെ ഒന്‍പതാം തീയതി ഇയാള്‍ ക്രൂരമായി മര്‍ദിച്ചെന്ന് പോലിസ് പറയുന്നു. നിഷയെ അടുത്ത ദിവസം ഇയാള്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചു. വീട്ടിലെ കുളിമുറിയില്‍ വീണ് പരിക്കേറ്റെന്നാണ് ആശുപത്രി അധികൃതരോടു പറഞ്ഞിരുന്നത്. പ്രാഥമിക ചികിത്സയ്ക്കുശേഷം തിരികെ വീട്ടിലെത്തിച്ചെങ്കിലും വെള്ളിയാഴ്ച നിഷ മരിച്ചു. ഒരു മാസം മുന്‍പാണ് പൂജപ്പുര വിദ്യാധിരാജ നഗറില്‍ വിആര്‍എന്‍എ 191 എന്ന വീട്ടില്‍ വാടകയ്ക്കു താമസിക്കാനെത്തിയത്.

വെള്ളിയാഴ്ച രാവിലെ സഹോദരിയെ ആശുപത്രിയില്‍ എത്തിക്കണമെന്നു പറഞ്ഞ്് ഇയാള്‍ സുഹൃത്തുക്കളെ വീട്ടിലേക്കു വിളിച്ചുവരുത്തി. രാവിലെ വീട്ടില്‍ ബഹളം കേട്ടിരുന്നതായി അയല്‍വാസികളും പറഞ്ഞു. സുഹൃത്തുക്കള്‍ ആംബുലന്‍സുമായി എത്തുമ്പോള്‍ നിഷ ബോധമില്ലാതെ തറയില്‍ കിടക്കുന്നതാണ് കണ്ടത്. സംശയത്തെ തുടര്‍ന്ന് ഇവരാണ് വിവരം പോലീസിനെ അറിയിക്കുന്നത്. പോലീസെത്തി പരിശോധിച്ച് ഇവരുടെ മരണം സ്ഥിരീകരിക്കുകയും സുരേഷിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. സുരേഷ് സ്ഥിരം മദ്യപാനിയാണെന്ന് പോലിസ് പറയുന്നു.

ശനിയാഴ്ച മൃതദേഹപരിശോധനാഫലം ലഭിച്ചതോടെയാണ് തലയ്ക്കടിയേറ്റതാണ് മരണകാരണമെന്ന് വ്യക്തമാകുന്നത്. മുഖവും തുടയും അടിച്ചുതകര്‍ത്തതായും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി. ഇതിനു പിന്നാലെ സുരേഷിനെ വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതകമെന്ന് ഇയാള്‍ സമ്മതിച്ചത്. തടിക്കഷണം ഉപയോഗിച്ച് നിഷയുടെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൂജപ്പുര പോലിസ് പറയുന്നു.

Tags:    

Similar News