ഒരു കിലോ കഞ്ചാവ് കടത്തിയ കേസിലെ പ്രതിയായ ഇന്ത്യന്‍ വംശജനെ സിംഗപ്പൂരില്‍ തൂക്കിലേറ്റി

Update: 2023-04-26 05:07 GMT

സിംഗപ്പൂര്‍: ഒരു കിലോഗ്രാം കഞ്ചാവ് കടത്താന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഇന്ത്യന്‍ വംശജനെ സിംഗപ്പൂരില്‍ തൂക്കിലേറ്റി. തങ്കരാജു സുപ്പയ്യ(46) എന്നയളെയാണ് ചാംഗി ജയില്‍ കോംപ്ലക്‌സില്‍ തൂക്കിലേറ്റിയതെന്ന് സിംഗപ്പൂര്‍ പ്രിസണ്‍സ് സര്‍വീസ് വക്താവ് അറിയിച്ചു. 2014ലാണ് ഒരു കിലോ കഞ്ചാവ് കടത്താന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ അറസ്റ്റിലായത്. 1,017.9 ഗ്രാം കഞ്ചാവ് കടത്താന്‍ ഗൂഢാലോചന നടത്തിയതിന് തങ്കരാജുവിനെ 2017ല്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയരിന്നു. 2018ല്‍ വധശിക്ഷ വിധിക്കുകയും അപ്പീല്‍ കോടതി തീരുമാനം ശരിവയ്ക്കുകയും ചെയ്തു. വധശിക്ഷ നടപ്പാക്കരുതെന്ന വിവിധ സംഘചനകളുടെ അഭ്യര്‍ത്ഥന തള്ളിക്കൊണ്ടാണ് തൂക്കിലേറ്റിയത്. അതേസമയം, തങ്കരാജുവിന്റെ കുറ്റം സംശയാതീതമായി തെളിയിക്കപ്പെട്ടിരുന്നതായി സിംഗപ്പൂര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

    സിംഗപ്പൂരില്‍ രണ്ട് വര്‍ഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം 2022 മാര്‍ച്ചിലാണ് വധശിക്ഷ പുനരാരംഭിച്ചത്. തങ്കരാജു അറസ്റ്റിലാവുന്ന സമയത്ത് മയക്കുമരുന്നിന് അടുത്തെങ്ങും ഉണ്ടായിരുന്നില്ലെന്നും സിംഗപ്പൂര്‍ ഒരു നിരപരാധിയെ കൊല്ലാന്‍ പോവുകയാണെന്നും ജനീവ ആസ്ഥാനമായുള്ള ഗ്ലോബല്‍ കമ്മീഷന്‍ ഓണ്‍ ഡ്രഗ് പോളിസി അംഗം ബ്രാന്‍സണ്‍ തിങ്കളാഴ്ച തന്റെ ബ്ലോഗില്‍ എഴുതിയിരുന്നു.


Tags:    

Similar News