സില്‍വര്‍ലൈന്‍ കല്ലിടല്‍; കണ്ണൂര്‍ ചാലയില്‍ പ്രതിഷേധം, സമരക്കാർ അറസ്റ്റിൽ

മുന്നറിയിപ്പൊന്നും നല്‍കാതെയാണ് കല്ലിടാന്‍ അധികൃതരെത്തിയത് എന്ന് നാട്ടുകാര്‍ പറയുന്നു. പ്രദേശത്ത് വന്‍ പോലിസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്.

Update: 2022-04-21 12:54 GMT

കണ്ണൂർ: കണ്ണൂരില്‍ സില്‍വര്‍ലൈന്‍ കല്ലിടലിനെതിരേ പ്രതിഷേധം. കണ്ണൂര്‍ ചാലയില്‍ കല്ലിടാനെത്തിയ ഉദ്യോഗസ്ഥരേയും കല്ലു കൊണ്ടുവന്ന വാഹനവും നാട്ടുകാര്‍ തടഞ്ഞു. തുടര്‍ന്ന് പോലിസും സമരക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പിന്നാലെ പോലിസ് സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

മുന്നറിയിപ്പൊന്നും നല്‍കാതെയാണ് കല്ലിടാന്‍ അധികൃതരെത്തിയത് എന്ന് നാട്ടുകാര്‍ പറയുന്നു. പ്രദേശത്ത് വന്‍ പോലിസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. കല്ലിടല്‍ നടപടികള്‍ പുരോഗമിക്കുകയാണ്.

സിപിഎമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന കല്ലിടല്‍ ഇന്ന് രാവിലെയാണ് പുനരാരംഭിച്ചത്. രാവിലെ തിരുവനന്തപുരം കരിച്ചാറയില്‍ കല്ലിടലിനെതിരേ നടന്ന പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. സമരക്കാരും പോലിസും തമ്മില്‍ ഉന്തും തള്ളുമുണ്ടാകുകയും സ്ഥലത്ത് ഒരാള്‍ ബോധരഹിതനായി വീഴുകയും ചെയ്തു. പ്രതിഷേധക്കാരെ പോലിസ് ബൂട്ടിട്ട് ചവിട്ടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

പോലിസിന്റെ നടപടിക്കെതിരേ വിമര്‍ശനം ശക്തമാവുകയാണ്. പോലിസിന്റെ നരനായാട്ട് അവസാനിപ്പിക്കണമെന്നും ചവിട്ടിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. പോലിസ് കായികപരമായി സമരക്കാരെ നേരിടുകയാണെങ്കില്‍ ജനം അവരെ തെരുവില്‍ വെച്ച് കൈകാര്യം ചെയ്യുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതികരിച്ചിരുന്നു.