സിദ്ദീഖ് കാപ്പന്റെ ജാമ്യഹരജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി

Update: 2021-07-05 11:11 GMT

മഥുര: ഹാഥ്‌റസില്‍ ദലിത് പെണ്‍കുട്ടിയെ സവര്‍ണര്‍ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം റിപോര്‍ട്ട് ചെയ്യാന്‍ പോവുന്നതിനിടെ യുപി പോലിസ് അന്യായമായി അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തി ജയിലിലടച്ച മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ജാമ്യഹരജി പരിഗണിക്കുന്നത് കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. മഥുര ജില്ലാ കോടതി ജഡ്ജി അനില്‍കുമാര്‍ പാണ്ഡെയാണ് കേസ് ഇന്ന് പരിഗണിച്ചത്. സിദ്ദീഖ് കാപ്പന്റെ അഭിഭാഷകന്റെ വാദങ്ങള്‍ കേട്ട കോടതി യുപി സര്‍ക്കാരിന്റെ അഭിഭാഷകനോട് മറുപടി നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും കൂടുതല്‍ സമയം വേണമെന്ന് അറിയിച്ചു. എന്നാല്‍ ഇനിയും കൂടുതല്‍ നീണ്ടുപോവാതെ നാളെ തന്നെ പരിഗണിക്കണമെന്ന സിദ്ദീഖ് കാപ്പന്റെ അഭിഭാഷകന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ജൂണ്‍ 22ന് കേസ് പരിഗണിച്ചപ്പോഴാണ് ഇന്നത്തേക്ക് മാറ്റിവച്ചിരുന്നത്.

    സിദ്ദീഖ് കാപ്പന്‍ കഴിഞ്ഞ ഒമ്പതു മാസമായി അന്യായമായി ജയിലില്‍ കഴിയുകയാണെന്നും അസുഖബാധിതയായ മാതാവ് കഴിഞ്ഞമാസം 18ന് മരണപ്പെട്ടെന്നും അഭിഭാഷകന്‍ വില്‍സ് മാത്യൂസ് കോടതിയെ അറിയിച്ചു. സിദ്ദീഖ് കാപ്പന്‍ നിരപരാധിയാണ്. വാര്‍ത്താശേഖരത്തിനുള്ള അവകാശം ലംഘിക്കപ്പെട്ടു. അതിനാല്‍ ജാമ്യം നല്‍കണമെന്നും ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സിദ്ദീഖ് കാപ്പന്‍ ഉള്‍പ്പെടെയുള്ളവരുടെ അറസ്റ്റിനു കാരണമായ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചെന്ന കുറ്റം മഥുര സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് കോടതി തെളിവില്ലാത്തതിനാല്‍ ഇക്കഴിഞ്ഞ ജൂണ്‍ 16ന് ഒഴിവാക്കിയിരുന്നു.

Siddique Kappan's bail plea postponed to Tuesday

Tags:    

Similar News