സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ ഇന്ന് വീണ്ടും മഥുര കോടതിയില്‍

യുപി പോലിസ് സിആര്‍പിസി 164 പ്രകാരം സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി അറസ്റ്റ് ചെയ്ത സംഭവത്തില്‍ കേസിനു തെളിവില്ലെന്ന് കണ്ടെത്തി കഴിഞ്ഞ ദിവസം മഥുര കോടതി ഒഴിവാക്കിയിരുന്നു.

Update: 2021-06-22 02:50 GMT

മഥുര: ഹാഥ്‌റസില്‍ ദലിത് പെണ്‍കുട്ടിയെ സവര്‍ണര്‍ കൂട്ടബലാല്‍സംഗം ചെയ്ത് നാവറുത്ത് കൊലപ്പെടുത്തിയ സ്ഥലത്തേക്ക് വാര്‍ത്താശേഖരണാര്‍ത്ഥം പോവുന്നതിനിടെ അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ജാമ്യഹരജി ഇന്ന് വീണ്ടും മഥുര കോടതി പരിഗണിക്കും. യുപി പോലിസ് സിആര്‍പിസി 164 പ്രകാരം സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി അറസ്റ്റ് ചെയ്ത സംഭവത്തില്‍ കേസിനു തെളിവില്ലെന്ന് കണ്ടെത്തി കഴിഞ്ഞ ദിവസം മഥുര കോടതി ഒഴിവാക്കിയിരുന്നു. അറസ്റ്റിനു കാരണമായി ചൂണ്ടിക്കാട്ടിയ കേസ് ദുര്‍ബലമായതോടെ ജാമ്യം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അനുകൂല തീരുമാനമുണ്ടാവുമെന്ന പ്രതീക്ഷയിലാണ് കുടുംബം. മകന്റെ മോചനത്തിനു കാത്തുനില്‍ക്കാതെ സിദ്ദീഖ് കാപ്പന്റെ മാതാവ് ഖദീജക്കുട്ടി മൂന്നുദിവസം മുമ്പാണ് മരണപ്പെട്ടത്. അന്യായമായി യുഎപിഎ ഉള്‍പ്പെടെയുള്ള ഭീകര നിയമങ്ങള്‍ ചുമത്തപ്പെട്ട് ജയിലിലടയ്ക്കപ്പെട്ട സിദ്ദീഖ് കാപ്പന്‍, അസുഖബാധിതയായ മാതാവിനെ കാണാന്‍ നേരത്തേ അഞ്ചുദിവസത്തെ ജാമ്യത്തില്‍ നാട്ടിലെത്തിയിരുന്നു. ഇതിനു ശേഷം കൊവിഡ് സ്ഥിരീകരിക്കുകയും ആശുപത്രിയില്‍ ചങ്ങലയില്‍ ബന്ധിച്ചതായും വാര്‍ത്തകളുണ്ടായിരുന്നു. കേരള മുഖ്യമന്ത്രി ഉള്‍പ്പെടെ വിഷയത്തില്‍ ഇടപെട്ട ശേഷം കോടതിയുടെ നിര്‍ദേശപ്രകാരമാണ് ഡല്‍ഹി എയിംസില്‍ ചികില്‍സ അനുവദിച്ചത്.

    ഹാഥ്‌റസിലേക്കുള്ള വഴിമധ്യേ കാംപസ് ഫ്രണ്ട് നേതാക്കള്‍ക്കൊപ്പം കരുതല്‍ തടങ്കല്‍ എന്ന നിലയിലാണ് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ഡല്‍ഹി ഘടകം സെക്രട്ടറി കൂടിയായ കാപ്പനെ ആദ്യം അറസ്റ്റ് ചെയ്തത്. സിആര്‍പിസി 164 പ്രകാരം സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അറസ്റ്റ്. ഇതിനുശേഷമാണ് മറ്റൊരു എഫ്‌ഐആറില്‍ യുഎപിഎയും രാജ്യദ്രോഹവും ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ ചുമത്തിയത്. എന്നാല്‍, അറസ്റ്റിന് കാരണമായ വകുപ്പില്‍ ആറുമാസം പിന്നിട്ടിട്ടും അന്വേഷണം പൂര്‍ത്തിയാക്കാന്‍ പോലിസിന് സാധിച്ചിരുന്നില്ല.ഇതേത്തുടര്‍ന്നാണ് സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന കുറ്റത്തിനുള്ള നടപടികള്‍ അവസാനിപ്പിക്കാന്‍ മഥുര കോടതി ദിവസങ്ങള്‍ക്കു മുമ്പ് ഉത്തരവിട്ടത്. ഈ ഉത്തരവ് യുഎപിഎ അടക്കമുള്ള വകുപ്പുകളെ ബാധിക്കില്ലെങ്കിലും കോടതിയില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടാവുകയാണെങ്കില്‍ ജയില്‍ മോചനം ഉള്‍പ്പെടെയുള്ള കാര്യങ്ങളുണ്ടാവുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ.

Siddique Kappan's bail plea again in Mathura court today



Tags:    

Similar News