ബിജെപിക്കാരോട് തര്‍ക്കിക്കാനില്ല; പുതിയ കഥകളും ഉണ്ടാക്കേണ്ട; ബിജെപി നേതാവിന് റൈഹാനത്തിന്റെ മറുപടി

അവര്‍ അവരുടെ രാഷ്ട്രീയത്തിന് വേണ്ടി അങ്ങനെ പറഞ്ഞു കൊണ്ടേയിരിക്കും. അവരോട് വാദിക്കാനും തര്‍ക്കിക്കാനും നിന്നാല്‍ കാര്യമില്ല.

Update: 2021-04-29 14:54 GMT

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകന്‍ സിദ്ധീഖ് കാപ്പനെ ഉത്തര്‍പ്രദേശ് പോലിസ് ചങ്ങലയില്‍ കെട്ടിയിട്ടെന്നത് കള്ളക്കഥയാണെന്ന് പറഞ്ഞ ബിജെപി നേതാവ് വിഷ്ണുവിന് മറുപടിയുമായി കാപ്പന്റെ ഭാര്യ റൈഹാനത്ത്. ചങ്ങലയില്‍ കെട്ടിയിട്ടെന്നത് കളവാണെന്ന് പറയുന്നത് ബിജെപിയുടെ രാഷ്ട്രീയമാണ്. അവര്‍ അവരുടെ രാഷ്ട്രീയത്തിന് വേണ്ടി അങ്ങനെ കളവുകള്‍ പറഞ്ഞു കൊണ്ടേയിരിക്കുമെന്ന് റൈഹാനത്ത് റിപോര്‍ട്ടര്‍ ടിവിയുടെ ചര്‍ച്ചയില്‍ പറഞ്ഞു.

ബിജെപിക്കാരോട് വാദിക്കാനും തര്‍ക്കിക്കാനും നിന്നാല്‍ കാര്യമില്ല. ആശുപത്രിയിലെ ഏതോ ഒരു ഫോണില്‍ നിന്നാണ് അദ്ദേഹം എന്നെ വിളിച്ചത്. അത് ആരുടേതാണെന്ന് അറിയില്ല. രണ്ടു മിനിറ്റില്‍ പറഞ്ഞ കാര്യങ്ങളാണ് എല്ലാമെന്നും റൈഹാനത്ത് കൂട്ടിച്ചേർത്തു.

റൈഹാനത്തിന്റെ വാക്കുകള്‍:

"ഇനി പുതിയ കഥകളൊന്നും ഉണ്ടാക്കേണ്ട. നിങ്ങളായിട്ട് പല കഥകളും ഉണ്ടാക്കിയത് കൊണ്ടാണല്ലോ സിദ്ധീഖ് കാപ്പനെതിരെ യുഎപിഐ അടക്കം ചുമത്തിയത്. കാപ്പനുണ്ടായിരുന്നത് കൊവിഡ് ആശുപത്രിയിലാണ്. പൊലീസിന് അവിടെ നല്‍ക്കാന്‍ സാധിക്കില്ലല്ലോ. അതുകൊണ്ടാണ് അവര്‍ കാല് കെട്ടിയിട്ടത്. അങ്ങനെയെങ്കില്‍ എവിടെയും ഓടി പോകില്ലല്ലോ. അത് കളവല്ല. സത്യമാണ്. ജയിലിലാണെങ്കില്‍ ടോയിലെറ്റില്‍ എങ്കിലും പോകാമല്ലോ. കളവാണെന്ന് പറയുന്നത് അവരുടെ രാഷ്ട്രീയമാണ്. അവര്‍ക്ക് അങ്ങനെ പറയാം. അവര്‍ അവരുടെ രാഷ്ട്രീയത്തിന് വേണ്ടി അങ്ങനെ പറഞ്ഞു കൊണ്ടേയിരിക്കും. അവരോട് വാദിക്കാനും തര്‍ക്കിക്കാനും നിന്നാല്‍ കാര്യമില്ല. ആശുപത്രിയിലെ ഏതോ ഒരു ഫോണില്‍ നിന്നാണ് അദ്ദേഹം എന്നെ വിളിച്ചത്. അത് ആരുടേതാണെന്ന് അറിയില്ല. രണ്ടുമിനിറ്റില്‍ പറഞ്ഞ കാര്യങ്ങളാണ് എല്ലാം."

സിദ്ധീഖ് കാപ്പനെ ചങ്ങലയില്‍ ഇട്ടിട്ടില്ലെന്നും അത് കള്ളക്കഥയാണെന്നുമായിരുന്നു ബിജെപി നേതാവായ വിഷ്ണുവിന്റെ പരാമര്‍ശം. അല്ലെങ്കില്‍ അതിന്റെ ദൃശ്യങ്ങളോ മറ്റ് തെളിവുകളോ ഹാജരാക്കണണം. സിദ്ധീഖ് കാപ്പനെ ഒരു കോടതിയും വെറുതെ വിട്ടിട്ടില്ല. ചികിൽസ ലഭ്യമാക്കിയതിന്‍റെ അര്‍ത്ഥം കോടതി വെറുതെ വിട്ടെന്നല്ല. ജയിലിലെ എല്ലാ പ്രതികള്‍ക്കും ലഭിക്കുന്ന ആനുകൂല്യമാണ് കാപ്പനും ലഭിച്ചത്. ഇത്രയും നാളും ഒരു വ്യക്തിക്ക് ടോയ്‌ലറ്റില്‍ പോകാതെ ജീവിക്കാന്‍ പറ്റുമോ. ഇതെല്ലാം കഥകളാണ്. ആരും വിശ്വസിക്കില്ല. വര്‍ഗീയകലാപത്തിന് ശ്രമിച്ചു, അതിനുള്ള ഫണ്ട് ശേഖരണം നടത്തി എന്നീ കുറ്റങ്ങളുടെ അടിസ്ഥാനത്തിലാണ് കാപ്പന്റെ അറസ്റ്റെന്നാണ് ബിജെപി നേതാവ് പറഞ്ഞത്.