അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയിട്ട് എട്ട് വർഷം; കശ്മീരിലെ പൊതുപണിമുടക്ക് പൂർണം
അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയ എട്ട് വർഷം പിന്നിടുമ്പോഴും അദ്ദോഹം ഉന്നയിച്ച ആരോപണങ്ങൾ ഇന്നും അന്വേഷിക്കാതെ കിടക്കുകയാണ്. ജമ്മു കശ്മീരിലെ ഡെപ്യുട്ടി സുപ്രണ്ട് ഓഫ് പോലിസായിരുന്ന ദാവിന്ദര്‍ സിങ്ങിനെതിരേയായിരുന്നു അഫ്സൽ ഗുരു ആരോപണമുന്നയിച്ചത്.
ശ്രീനഗർ: പാർലമെന്റ് ആക്രമണ കേസിൽ അഫസൽ ഗുരുവിനെ തൂക്കിലേറ്റിയതിന്റെ എട്ടാം വാർഷിക ദിനമായ ഇന്ന് ജമ്മു കശ്മീരിൽ ആഹ്വാനം ചെയ്ത പൊതുപണിമുടക്ക് പൂർണം. ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ടാണ് പൊതുപണിമുടക്ക് പ്രഖ്യാപിച്ചത്. 2013 ഫെബ്രുവരി 9 ന് ന്യൂഡൽഹിയിലെ തിഹാർ ജയിലിലാണ് മുഹമ്മദ് അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയത്.
പൊതുപണിമുടക്ക് കശ്മീരിൽ സാധാരണ ജീവിതത്തെ ബാധിച്ചതായി അധികൃതർ അറിയിച്ചു. ജമ്മു കശ്മീരിലെ വേനൽക്കാല തലസ്ഥാനമായ ശ്രീനഗറിൽ മിക്ക കടകളും പെട്രോൾ പമ്പുകളും മറ്റ് വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. പൊതുഗതാഗത മേഖലയും സ്തംഭിച്ചെന്ന് അധികൃതർ പറഞ്ഞു.
അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ നഗരത്തിലും താഴ്‌വരയിലെ മറ്റ് സ്ഥലങ്ങളിലും സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്. 1984 ഫെബ്രുവരി 11 ന് തിഹാർ ജയിലിൽ ഭരണകൂടം തൂക്കിലേറ്റിയ ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് (ജെകെഎൽഎഫ്) സ്ഥാപകൻ മുഹമ്മദ് മഖ്ബൂൽ ഭട്ടിന്റെയും 2013 ഫെബ്രുവരി 9 ന് തൂക്കിലേറ്റപ്പെട്ട അഫ്സൽ ഗുരുവിന്റേയും രക്തസാക്ഷിത്വ ദിനാചരണം ഫെബ്രുവരി 9,11 തീയ്യതികളിൽ പൊതുപണിമുടക്ക് നടത്തി ആചരിക്കണമെന്ന് ജെകെഎൽഎഫ് ആഹ്വാനം ചെയ്തിരുന്നു. ഹുറിയത്ത് കോൺഫറൻസും പൊതുപണിമുടക്കിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള പോസ്റ്ററുകൾ നഗരത്തിലെ ചില മേഖലകളിൽ പതിച്ചിരുന്നു.
അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയ എട്ട് വർഷം പിന്നിടുമ്പോഴും അദ്ദോഹം ഉന്നയിച്ച ആരോപണങ്ങൾ ഇന്നും അന്വേഷിക്കാതെ കിടക്കുകയാണ്. ജമ്മു കശ്മീരിലെ ഡെപ്യുട്ടി സുപ്രണ്ട് ഓഫ് പോലിസായിരുന്ന ദാവിന്ദര്‍ സിങ്ങിനെതിരേയായിരുന്നു അഫ്സൽ ഗുരു ആരോപണമുന്നയിച്ചത്. എന്നാൽ 2020 ജനുവരിയിൽ ദാവിന്ദര്‍ സിങ്ങിനൊപ്പം രണ്ട് ഹിസ്ബുൽ മുജാഹിദ്ദീൻ പ്രവർത്തകരെ പോലിസ് അറസ്റ്റു ചെയ്തിരുന്നു. പിടികൂടുമ്പോൾ അവരുടെ പക്കൽ ആയുധങ്ങളും ഉണ്ടായിരുന്നു. ഇത് അഫ്സൽ ഗുരു അന്നുന്നയിച്ച ആരോപണങ്ങൾ ശരിയെന്ന് തെളിയിക്കുന്നവയായിരുന്നു.
പാര്‍ലമെന്റ് ആക്രമണ കേസില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഡല്‍ഹിയില്‍ താമസ സൗകര്യം ലഭ്യമാക്കാന്‍ സഹായിച്ചുവെന്നതായിരുന്നു അഫ്‌സല്‍ ഗുരുവിനെതിരായ ഒരു കേസ്. ദാവിന്ദര്‍ സിങ് ഒരു മുഹമ്മദിനെ ഡല്‍ഹിയില്‍ എത്തിച്ച് അദ്ദേഹത്തിന് താമസിക്കാന്‍ ഒരു ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്തു നല്‍കാന്‍ ആവശ്യപ്പെട്ടുവെന്നാണ് അഫ്‌സല്‍ ഗുരു വ്യക്തമാക്കിയത്. അന്ന് കാശ്മീരിലെ ഹുംഹാമയില്‍ കശ്മീര്‍ സ്‌പെഷല്‍ ഓപറേഷന്‍സ് ഗ്രൂപ്പിലായിരുന്നു ദാവിന്ദര്‍ സിങ്. മറ്റൊരു പോലിസ് ഓഫീസറായ ഷാന്തി സിങിനെക്കുറിച്ചും കത്തില്‍ അഫ്‌സല്‍ ഗുരു പരാമര്‍ശിച്ചിരുന്നു.
നേരത്തെയും വാര്‍ത്തകളിൽ ഇടം നേടിയ വ്യക്തിയാണ് ദാവിന്ദര്‍ സിങ്. കശ്മീരിലെ അറസ്റ്റിന് മുമ്പ് മാധ്യമങ്ങളില്‍ അദ്ദേഹത്തിന്റെ വാര്‍ത്ത വന്നത് കാശ്മീരില്‍ വിദേശ നയതന്ത്ര പ്രതിനിധികളെത്തിയപ്പോഴാണ്. വിദേശ നയതന്ത്ര പ്രതിനിധികളോപ്പം നില്‍ക്കുന്ന ദാവിന്ദര്‍ സിംങിന്റെ പടമാണ് അന്ന് പുറത്തുവന്നത്. വിദേശ പ്രതിനിധികളെ വിമാനത്താവളത്തില്‍ സ്വീകരിച്ച സംഘത്തിലെ അംഗമായിരുന്നു അദ്ദേഹം. ഇതുമാത്രമല്ല 2019ൽ പ്രസിഡന്റിന്റെ മെഡല്‍ കിട്ടിയ 76 കശ്മീര്‍ പോലിസുകാരില്‍ ഒരാളായിരുന്നു ദാവിന്ദര്‍ സിങ്.
ദാവീന്ദര്‍ സിങിന്റെ അറസ്റ്റിനെക്കുറിച്ച് വിശദീകരിക്കാന്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ പാര്‍ലമെന്റ് ആക്രമണ കേസിനെക്കുറിച്ചും അഫ്‌സല്‍ ഗുരുവിന്റെ ആരോപണത്തെക്കുറിച്ചും ഐജി വിജയകുമാറിനോട് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളുണ്ടായി. എന്നാല്‍ ഇക്കാര്യങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പാര്‍ലമെന്റ് ആക്രമണം ദാവിന്ദര്‍ സിങ് പോലുള്ള പോലിസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ നടന്നുവെന്ന സംശയമാണ് അഫ്‌സല്‍ഗുരുവിന്റെ ആരോപണം ഉയര്‍ത്തിയത്. എന്നാല്‍ അന്ന് ആരും അത് ,സമ്മതിക്കാന്‍ തയ്യാറായില്ല. ഒരു അന്വേഷണ ഏജന്‍സിയും അതേക്കുറിച്ച് അന്വേഷിച്ചില്ല.
എന്നെ ഒരു ദിവസം അൽത്താഫ് ദാവീന്ദർ സിങ് (ഡിഎസ്‍പി) എന്ന ഓഫീസറുടെ അടുത്തേക്ക് കൊണ്ടുപോയി. ദാവീന്ദർ സിങ്ങിന് വേണ്ടി ഒരു ജോലിയുണ്ടെന്നും അത് ചെയ്യണമെന്നും എന്നോട് പറഞ്ഞു. വലിയ പോലിസുദ്യോഗസ്ഥൻ ആയതിനാൽ എനിക്ക് വേറെ വഴിയില്ലായിരുന്നു. ഡൽഹിയെക്കുറിച്ച് നന്നായി അറിയാമെന്നതിനാൽ തനിക്കറിയാവുന്ന ഒരാളെ ഡൽഹിയിലേക്ക് കൊണ്ടുപോകണമെന്നും അവിടെ ഒരു വീട് വാടകയ്ക്ക് എടുത്ത് നൽകണമെന്നും എന്നോടാവശ്യപ്പെട്ടു. എനിക്കയാളെ മുമ്പ് പരിചയമുണ്ടായിരുന്നില്ല. അയാളുടെ രീതികളും ഭാഷയും കണ്ടപ്പോൾ അയാൾ കശ്മീരി അല്ല എന്ന് എനിക്ക് മനസ്സിലായി. പക്ഷേ എനിക്ക് വേറെ വഴിയുണ്ടായിരുന്നില്ല. അയാളെ ഞാൻ ഡൽഹിയിലേക്ക് കൊണ്ടുപോയി. ഒരു ദിവസം അയാളെന്നോട് ഒരു കാർ വേണമെന്ന് പറഞ്ഞു. ഞാനയാളെ കരോൾ ബാഗിലേക്ക് കൊണ്ടുപോയി. അവിടെ നിന്ന് അയാളൊരു കാർ വാങ്ങി. ഡൽഹിയിൽ വച്ച് അയാളൊരുപാട് പേരെ കാണുമായിരുന്നു. അയാളുടെ പേര് മുഹമ്മദ് എന്നായിരുന്നു. ദാവീന്ദർ സിങ് ഇതിനിടയിൽ പല തവണ ഞങ്ങളെ (ഗുരുവിനെയും, അൽത്താഫിനെയും മുഹമ്മദിനെയും) വിളിക്കുമായിരുന്നു, അഫ്സൽ ഗുരു പറയുന്നു.
2001 ഡിസംബർ 13-ന് ഇന്ത്യയെ ഞെട്ടിച്ച പാർലമെന്‍റ് ആക്രമണം നടത്തിയവരിൽ ഒരാൾ ഈ മുഹമ്മദായിരുന്നു. ഇയാളെ സുരക്ഷാസേന പാർലമെന്‍റ് വളപ്പിൽ നിന്ന് തന്നെ വെടിവച്ച് കൊന്നു. അന്ന് ദേവീന്ദർ സിങ് അഫ്സൽ ഗുരുവിനെ വിളിച്ചുവെന്ന ആരോപണമോ മുഹമ്മദ് എവിടെ നിന്ന് വന്നു എന്നതോ അന്വേഷണസംഘം അന്വേഷിച്ചില്ല. പക്ഷേ അഫ്സൽ ഗുരുവിനെ തൂക്കിക്കൊല്ലുകയും ചെയ്തു. വളരെ ദുഷിച്ച ഒരു കളിയിൽ വെറുമൊരു കരുവാണ് അഫ്സൽ എന്ന് ഞാൻ വിശ്വസിക്കുന്നു. അദ്ദേഹത്തെ ഇല്ലാതാക്കിയാല്‍ ശരിയായ കുറ്റവാളിയെ ഒരിക്കലും കണ്ടെത്തപ്പെടാതെ പോകുമെന്ന് അരുന്ധതി റോയ് മുമ്പ് പറഞ്ഞിരുന്നു.

