ലഖ്നോ: യുപി ജയിലിലുണ്ടായ വെടിവെയ്പ്പിൽ മൂന്നു തടവുകാർ കൊല്ലപ്പെട്ടു. തടവുകാരിലൊരാൾ രണ്ടുപേരെ വെടിവെച്ച് കൊലപ്പെടുത്തുകയും ആക്രമണം നടത്തിയ തടവുകാരന് നേരെ പോലിസ് വെടിയുതിർക്കുകയുമായിരുന്നെന്ന് പോലിസ് പറഞ്ഞു. അതെ സമയം ജയിൽ പുള്ളിക്ക് എങ്ങനെ തോക്ക് ലഭിച്ചു എന്ന കാര്യം വ്യക്തമായിട്ടില്ല. രാവിലെ 10 മണിയോടെ ചിത്രകൂടിലെ ജില്ല ജയിലിലാണ് സംഭവം. പടിഞ്ഞാറൻ യു.പിയിൽ നിന്നുള്ള മുകീം കാല, കിഴക്കൻ യുപിയിൽ നിന്നുള്ള മിറാസുദ്ദീൻ എന്നിവർക്ക് നേരെ തടവുകാരിലൊരാൾ വെടിയുതിർക്കുകയായിരുന്നെന്ന് പോലിസ് പറയുന്നു. വിചാരണ തടവുകാരനായ അൻസുൽ ദീക്ഷിതാണ് ഇരുവരെയും കൊലപ്പെടുത്തിയത്. ജയിലിൽ സംഘർഷാവസ്ഥ ഉടലെടുത്തതോടെ അൻസുലിനെ പോലിസ് ഏറ്റുമുട്ടലിൽ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ജയിൽ അധികൃതർ പറയുന്നത്. സംഭവത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജയിലിൽ തോക്ക് എത്തിയത് ഉൾപ്പടെ സംഭവത്തിൽ ദുരൂഹത നിലനിൽക്കുന്നുണ്ട്.