മൃതദേഹം കുഴിയിലേക്ക് വലിച്ചെറിഞ്ഞു; കര്‍ണാടകയില്‍ നിന്ന് വീണ്ടും ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍
നേരത്തെ ബെല്ലാരിയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ കുഴിയിലേക്ക് തള്ളുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
ബംഗളൂരു: കൊവിഡ് രോഗം ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ അടക്കം ചെയ്ത സംഭവം കര്‍ണാടകയില്‍ വീണ്ടും റിപോര്‍ട്ട് ചെയ്തു. കര്‍ണാടകയിലെ യാദ്ഗിറില്‍ മൃതദേഹങ്ങള്‍ കുഴിയിലേക്ക് വലിച്ചെറിയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. പിപിഇ കിറ്റ് ധരിച്ചവരാണ് മൃതദേഹം വലിച്ചു കുഴിയിലേക്ക് എറിയുന്നത്. സംഭവം പരിശോധിക്കുമെന്നും നടപടിയെടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
നേരത്തെ ബെല്ലാരിയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ കുഴിയിലേക്ക് തള്ളുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പിപിഇ കിറ്റ് ധരിച്ച ആരോഗ്യ പ്രവര്‍ത്തകരാണ് ആംബുലന്‍സില്‍നിന്നും മൃതദേഹങ്ങള്‍ വിജനമായ സ്ഥലത്ത് കുഴിയില്‍ തള്ളിയത്. ആരോഗ്യ വകുപ്പ് മന്ത്രിയുടെ ജില്ലയായ ബെല്ലാരിയില്‍ നിന്നുള്ളതായിരുന്നു ദൃശ്യങ്ങള്‍. കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ കൂട്ടത്തോടെ സംസ്‌കരിക്കുന്നതിനെ എതിര്‍ത്ത് പ്രദേശവാസികള്‍ നേരത്തെ രംഗത്തെത്തിയിരുന്നു.
മൃതദേഹങ്ങള്‍ ഇത്തരത്തില്‍ കൈകാര്യം ചെയ്തതിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. സംസ്ഥാനത്ത് കൊവിഡ് ബാധിച്ചു മരിക്കുന്നവര്‍ക്ക് നിയമപ്രകാരമുള്ള സംസ്‌കാരം പോലും നിഷേധിക്കുകയാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശിച്ചു. കര്‍ണാടകയില്‍ ഇന്ന് ഏഴ് മരണങ്ങൾ റിപോര്‍ട്ട് ചെയ്തു. ഇതോടെ മരണ സംഖ്യ 253 ആയി ഉയർന്നു.