പിന്നില്‍ ദൂരൂഹ സംഘങ്ങള്‍; തമിഴ്നാട്ടിൽ 600 മൊബൈല്‍ ടവറുകള്‍ അപ്രത്യക്ഷമായി

ജിടിഎല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ആറായിരത്തിലേറെ ടവറുകളാണ് തമിഴ്നാട്ടില്‍ മാത്രം സ്ഥാപിച്ചിരുന്നത്. ചെന്നൈയില്‍ കമ്പനിയുടെ റീജണല്‍ ഓഫീസും പ്രവര്‍ത്തിച്ചിരുന്നു.

Update: 2022-06-23 14:54 GMT

ചെന്നൈ: തമിഴ്നാട്ടില്‍ സ്ഥാപിച്ച 600-ഓളം മൊബൈല്‍ ഫോണ്‍ ടവറുകള്‍ കാണാനില്ല. മുംബൈ ആസ്ഥാനമായുള്ള ജിടിഎല്‍. ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എന്ന കമ്പനി സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ സ്ഥാപിച്ചിരുന്ന മൊബൈല്‍ ഫോണ്‍ ടവറുകളാണ് കാണാതായിരിക്കുന്നത്. പ്രവര്‍ത്തനരഹിതമായിരുന്ന ടവറുകള്‍ കള്ളന്മാര്‍ അഴിച്ചെടുത്ത് കൊണ്ടുപോയെന്നാണ് കമ്പനിയുടെ പരാതി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

ജിടിഎല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ആറായിരത്തിലേറെ ടവറുകളാണ് തമിഴ്നാട്ടില്‍ മാത്രം സ്ഥാപിച്ചിരുന്നത്. ചെന്നൈയില്‍ കമ്പനിയുടെ റീജണല്‍ ഓഫീസും പ്രവര്‍ത്തിച്ചിരുന്നു. 2018-ല്‍ സാമ്പത്തിക നഷ്ടത്തെ തുടര്‍ന്ന് കമ്പനി സേവനം അവസാനിപ്പിച്ചു. ഇതോടെ ടവറുകളുടെ പ്രവര്‍ത്തനവും നിലച്ചു.

പ്രവര്‍ത്തനരഹിതമായിരുന്നെങ്കിലും നേരത്തെ സ്ഥാപിച്ച ടവറുകളെല്ലാം കമ്പനി നിരീക്ഷിച്ചിരുന്നു. എന്നാല്‍ കോവിഡ് ലോക്ഡൗണ്‍ കാരണം ഇത് മുടങ്ങി. അടുത്തിടെ ഈറോഡില്‍ വീണ്ടും മൊബൈല്‍ ഫോണ്‍ ടവര്‍ പരിശോധിക്കാന്‍ എത്തിയപ്പോഴാണ് ടവര്‍ കാണാനില്ലെന്ന് കമ്പനി ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഒരു മൊബൈല്‍ ഫോണ്‍ ടവറിന് ഏകദേശം 25 മുതല്‍ 40 ലക്ഷം രൂപ വരെ വിലവരുമെന്നും കോടികളുടെ മോഷണമാണ് നടന്നിരിക്കുന്നതെന്നും കമ്പനി അധികൃതര്‍ പറഞ്ഞു.

Similar News