ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ രാജിവെച്ചു

പ്രധാനമന്ത്രി പദം ഏറ്റവും കൂടുതല്‍ കാലം വഹിച്ച ആളാണ് ഷിന്‍സോ ആബെ.

Update: 2020-08-28 11:25 GMT

ടോക്കിയോ: ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ രാജിവെച്ചു. ആരോഗ്യപരമായ കാരണങ്ങള്‍ കൊണ്ടാണ് ആബെ പ്രധാനമന്ത്രി പദത്തില്‍ തുടരുന്നില്ലെന്ന് പ്രഖ്യാപിച്ചത്. തുടര്‍ ചികിത്സ സംബന്ധിച്ച കാര്യങ്ങള്‍ വിദഗ്ധരുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനിക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ആബെ വ്യക്തമാക്കി.

വൈദ്യ പരിശോധനകള്‍ക്കായി അദ്ദേഹം രണ്ട് തവണ യാത്ര നടത്തിയിരുന്നു. ഒരു തവണ ഏഴ് മണിക്കൂറോളം അദ്ദേഹം ആശുപത്രിയില്‍ ചിലവഴിക്കുകയും ചെയ്തിരുന്നു. പിന്നീട് അദ്ദേഹം ജോലിയില്‍ തിരികെ പ്രവേശിച്ചു.

ആരോഗ്യം മോശമായതിനെ തുടര്‍ന്ന് ആബെ രാജിവെക്കാന്‍ ഒരുങ്ങുകയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അനാരോഗ്യം രാജ്യത്തെ നയിക്കുന്നതില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹം ഭയപ്പെടുന്നതായും ജപ്പാന്‍ ദേശീയ മാധ്യമമായ എന്‍എച്ച്‌കെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പ്രധാനമന്ത്രി പദം ഏറ്റവും കൂടുതല്‍ കാലം വഹിച്ച ആളാണ് ഷിന്‍സോ ആബെ. 2006ല്‍ പ്രധാനമന്ത്രി പദത്തിലെത്തിയ അദ്ദേഹം ആരോഗ്യ കാരണങ്ങളാല്‍ 2007ല്‍ രാജിവെച്ചിരുന്നു. പിന്നീട് 2012ല്‍ വീണ്ടും പ്രധാനമന്ത്രിയായി. 2017ലെ തെരഞ്ഞെടുപ്പില്‍ വിജയം നേടിയ ആബെക്ക് 2021 സെപ്തംബര്‍ വരെ കാലാവധി ഉണ്ടായിരുന്നു.