കോഴിക്കോട്ട് വീണ്ടും ഷിഗല്ലെ രോഗം സ്ഥിരീകരിച്ചു; രോഗവ്യാപനമില്ലെന്ന് ആരോഗ്യവകുപ്പ്

Update: 2022-04-27 17:18 GMT

കോഴിക്കോട്: ജില്ലയില്‍ വീണ്ടും ഷിഗല്ലെ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് നഗരത്തിലെ പുതിയാപ്പയില്‍ ആണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ രോഗവ്യാപനമുണ്ടായിട്ടില്ലെന്നും ഒരാളില്‍ മാത്രമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളതെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇന്നലെയാണ് പുതിയാപ്പ സ്വദേശിയില്‍ രോഗം സ്ഥിരീകരിച്ചത്.

പുതിയാപ്പ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് കീഴില എരഞ്ഞിക്കലിലാണ് രോഗം സ്ഥിരീകരിച്ചത്. ഏഴു വയസുള്ള പെണ്‍കുട്ടിക്കാണ് രോഗം കണ്ടെത്തിയത്. ഈ കുട്ടിക്ക് നിലവില്‍ കാര്യമായ ആരോഗ്യ പ്രശ്‌നം ഇല്ലെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. ഈ മാസം 16ന് ചികിത്സ കഴിഞ്ഞ കുട്ടി വീട്ടില്‍ വിശ്രമത്തിലാണ്. മറ്റൊരു കുട്ടിക്ക് കൂടി രോഗ ലക്ഷണം ഉണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. പ്രദേശത്ത് 500ഓളം പേര്‍ പങ്കെടുത്ത വിരുന്നില്‍ പങ്കെടുത്തവരാണ് രോഗം സ്ഥിരീകരിച്ച കുട്ടിയും രോഗം സംശിയക്കുന്ന കുട്ടിയും. രോഗബാധ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ എരഞ്ഞിക്കല്‍ മേഖലയില്‍ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.

2020 ഡിസംബറില്‍ കോഴിക്കോട് കോട്ടാംപറമ്പില്‍ 11 വയസുകാരന്‍ ഷിഗല്ലെ രോഗം ബാധിച്ച് മരിച്ചിരുന്നു. മരണാനന്തരം രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഈ കുട്ടിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത ആറ് പേര്‍ക്ക് കൂടി പിന്നീട് രോഗം സ്ഥിരീകരിച്ചു. ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് നാരങ്ങാ വെള്ളം വിതരണം ചെയ്തിരുന്നു. ഇതിലൂടെയാണ് രോഗ വ്യാപനമുണ്ടായത് എന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടിലുള്ളത്. അതേ സമയം ഷിഗെല്ല ബാക്ടീരിയ എങ്ങനെ ഇവിടെ എത്തി എന്നത് ഇതുവരെ കണ്ടെത്താനായിട്ടില്ല.