ശശികലയുടെ 200 കോടിയുടെ സ്വത്തുക്കള്‍ കൂടി കണ്ടുകെട്ടി; ഇതോടെ 48 മണിക്കൂറിനിടെ സര്‍ക്കാര്‍ ഏറ്റെടുത്തത് 900 കോടിയുടെ സ്വത്തുക്കള്‍

Update: 2021-02-10 16:54 GMT

ചെന്നൈ: ശശികലയുടെ 200 കോടിയുടെ സ്വത്തുക്കള്‍ കൂടി തമിഴ്നാട് സര്‍ക്കാര്‍ കണ്ടുകെട്ടി. ഇതോടെ 48 മണിക്കൂറിനിടെ ശശികലയുടെ 900 കോടിയുടെ സ്വത്തുക്കളാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്.ബെനാമി ആക്ട് പ്രകാരമാണ് നടപടി. തിരുവാരൂരില്‍ ശശികലയുടെ ഉടമസ്ഥതയിലുള്ള അരിമില്ല്, ഭൂമി, കെട്ടിടങ്ങള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയാണ് കണ്ടുകെട്ടിയത്.

അനധികൃത സ്വത്ത് വഴിവാങ്ങിയ വസ്തുതകള്‍ കണ്ടുകെട്ടാന്‍ 2014 ല്‍ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. എന്നാല്‍ സര്‍ക്കാറിന്റെത് പ്രതികാര നടപടിയാണെന്നും ശശികലയെ തമിഴ്നാട് സര്‍ക്കാരിന് ഭയമാണെന്നും മന്നാര്‍ഗുഡി കുടുംബം പ്രതികരിച്ചു. അതേസമയം ജയില്‍മോചനത്തിന് ശേഷം തമിഴ്നാട്ടിലേക്ക് തിരിച്ചെത്തിയ ശശികല രണ്ടില ചിഹ്നവും അണ്ണാഡിഎംകെ പാര്‍ട്ടിയും വീണ്ടെടുക്കാന്‍ നിയമപോരാട്ടമാണ് നടത്തുന്നത്.

പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കിയത് ചട്ടവിരുദ്ധം എന്ന് ആരോപിച്ച് കോടതിയെ സമീപിക്കനാണ് ശശികലയുടെ നീക്കം. ജയലളിത കൂടി പ്രതിയായ കേസിലാണ് താന്‍ ജയിലില്‍ പോയതെന്ന് ഓര്‍മ്മിച്ചു കൊണ്ടാണ് എംഎല്‍എമാരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്. നിലവില്‍ ജയലളിതയെ അനുമസ്മരിപ്പിക്കുന്ന വസ്ത്രധാരണവും കാറിലുമാണ് സംസ്ഥാന പര്യടനത്തിനായി തയാറെടുക്കുന്നത്.