താനടക്കമുള്ള സ്ത്രീ തടവുകാരെ പൂര്‍ണനഗ്നരാക്കി; ഭര്‍ത്താവിനെ കെട്ടിടത്തില്‍ നിന്ന് ചാടാന്‍ നിര്‍ബന്ധിച്ചു: കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ഷെമീറിന്റെ ഭാര്യ
പോലിസുകാര്‍ കൂട്ടംചേര്‍ന്ന് ഭര്‍ത്താവിനെ ക്രൂരമായി മര്‍ദിച്ചു. അവശനായ ഷമീറിനെ കെട്ടിടത്തില്‍ നിന്നും ചാടാന്‍ പോലിസുകാര്‍ നിര്‍ബന്ധിച്ചു.
തൃശൂർ: വിയ്യൂര്‍ ജയിലിനുകീഴിലുള്ള അമ്പളിക്കല കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ വെച്ച് തന്റെ ഭര്‍ത്താവിന് നേരിടേണ്ടിവന്നത് പോലിസുകാരുടെ കൊടിയ മര്‍ദനമെന്ന് കസ്റ്റഡില്‍ മരിച്ച ഷമീറിന്റെ ഭാര്യ സുമയ്യ. ഷമീറിനെ മര്‍ദ്ദിച്ച ഉദ്യോഗസ്ഥരെ കണ്ടാല്‍ തിരിച്ചറിയാമെന്നും തന്റെ കണ്‍മുന്നില്‍ വെച്ചാണ് പോലിസ് ക്രൂര മര്‍ദ്ദനം അഴിച്ചുവിട്ടതെന്നും സുമയ്യ മാധ്യമങ്ങളോട് പറഞ്ഞു.
പോലിസുകാര്‍ കൂട്ടംചേര്‍ന്ന് ഭര്‍ത്താവിനെ ക്രൂരമായി മര്‍ദിച്ചു. അവശനായ ഷമീറിനെ കെട്ടിടത്തില്‍ നിന്നും ചാടാന്‍ പോലിസുകാര്‍ നിര്‍ബന്ധിച്ചു. രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വീണുമരിച്ചുവെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു അവരുടെ പദ്ധതിയെന്ന് സുമയ്യ പറഞ്ഞു. തന്റെ ഭര്‍ത്താവ് ഒരു അപസ്മാര രോഗിയാണെന്നും ഇനി മര്‍ദിക്കരുതേയെന്നും പോലിസിനോട് അപേക്ഷിച്ചിട്ടും ക്രൂര മര്‍ദനം തുടരുകയായിരുന്നുവെന്ന് സുമയ്യ പറയുന്നു.
താനടക്കമുള്ള സ്ത്രീ തടവുകാരെ പൂര്‍ണ നഗ്നരാക്കി നിര്‍ത്തി. ഇതിനെ കൂട്ടുപ്രതിയായ ജാഫര്‍ എതിര്‍ത്തപ്പോള്‍ ജാഫറിനു നേരെയും ക്രൂരമര്‍ദനമുണ്ടായെന്ന് സമുയ്യ വെളിപ്പെടുത്തി. ലോക്കൽ പോലിസിനെക്കൊണ്ട് റെക്കമന്റ് ചെയ്യിക്കുമല്ലേ എന്ന് ആക്രോശിച്ച് മര്‍ദിച്ചതായും സുമയ്യ മാധ്യമങ്ങളോട് പറഞ്ഞു.
ചായ കൊണ്ടുവരുന്ന ജഗ്ഗ് കൊണ്ടും പോലിസുകാര്‍ ഷമീറിനെ മര്‍ദ്ദിച്ചു. രാത്രി ഒമ്പത് മണി മുതല്‍ 12 മണി വരെ തല്ലിച്ചതയ്ക്കുകയായിരുന്നു. അഞ്ച് ഉദ്യോഗസ്ഥര്‍ ചേര്‍ന്നായിരുന്നു മര്‍ദനം. അവിടെ മദ്യപാനവും ഉണ്ടായിരുന്നു. ഷമീറിനെ പാര്‍പ്പിച്ചിരുന്ന മുറിയുടെ എതിര്‍വശത്തായിരുന്നു എന്റെ മുറി. അതുകൊണ്ട് എല്ലാം വ്യക്തമായി കാണാമായിരുന്നുവെന്ന് സുമയ്യ പറഞ്ഞു.
