കശ്മീരിലെ പഹാടി വിഭാഗങ്ങള്‍ക്ക് പട്ടികവര്‍ഗ സംവരണം; പ്രഖ്യാപനവുമായി അമിത് ഷാ

പഹാടി വിഭാഗത്തില്‍ പെടുന്നവര്‍ക്ക് ജോലിയിലും വിദ്യാഭ്യാസത്തിലുമടക്കം പട്ടിക വര്‍ഗങ്ങള്‍ക്കുള്ള സംവരണം ലഭിക്കുമെന്ന് അമിത് ഷാ പറഞ്ഞു.

Update: 2022-10-04 18:26 GMT

ശ്രീനഗര്‍: കശ്മീരിലെ പഹാടി വിഭാഗങ്ങള്‍ക്ക് പട്ടികവര്‍ഗ സംവരണം ഉടന്‍ ലഭിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ പ്രചാരണങ്ങളുടെ തുടക്കമെന്ന നിലയില്‍ നടത്തിയ റാലിയെ രജൗരിയില്‍ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്.

പഹാടി വിഭാഗത്തില്‍ പെടുന്നവര്‍ക്ക് ജോലിയിലും വിദ്യാഭ്യാസത്തിലുമടക്കം പട്ടിക വര്‍ഗങ്ങള്‍ക്കുള്ള സംവരണം ലഭിക്കുമെന്ന് അമിത് ഷാ പറഞ്ഞു. സംവരണം നടപ്പിലാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ റിസര്‍വേഷന്‍ നിയമത്തില്‍ ഉടന്‍ ഭേദഗതി വരുത്തും. ലഫ്റ്റനന്റ് ഗവര്‍ണര്‍ ചുമതലപ്പെടുത്തിയ കമ്മീഷന്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് അയച്ചിട്ടുണ്ട്. ഗുജ്ജാര്‍, ബകര്‍വാള്‍ വിഭാഗങ്ങള്‍, പഹാടി വിഭാഗം എന്നിവര്‍ക്കാണ് ഭേദഗതിയുടെ ഗുണം ലഭിക്കുകയെന്നും അമിത് ഷാ പറഞ്ഞു.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതാണ് ഇവിടെ ഇത്തരം സംവരണം സാധ്യമാക്കിയത്. ദളിത്, ന്യൂനപക്ഷങ്ങള്‍, ആദിവാസികള്‍, പഹാടി എന്നിവര്‍ക്കെല്ലാം അവരുടെ അവകാശങ്ങള്‍ ലഭിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.

പഹാടികള്‍ക്ക് എസ്ടി സംവരണം നല്‍കുന്നതിനെ എതിര്‍ത്ത് എസ്ടി ക്വാട്ടയിലുള്ള ഗുജ്ജാര്‍, ബകര്‍വാള്‍ വിഭാഗങ്ങള്‍ രംഗത്തുണ്ട്. ഹിന്ദുക്കളും മുസ്ലീങ്ങളും ഉയര്‍ന്ന വിഭാഗത്തില്‍ പെടുന്നവരാണെന്നും ഭാഷയുടെ പേരില്‍ മാത്രം പഹാടികള്‍ക്ക് സംവരണം അനുവദിക്കാന്‍ പാടില്ലെന്നുമാണ് ഇവര്‍ വാദിക്കുന്നത് എന്നും അമിത് ഷാ പറഞ്ഞു.

നിലവില്‍ എസ്ടി സംവരണത്തിലുള്ളവര്‍ക്ക് ഒരുആനുകൂല്യവും നഷ്ടപ്പെടില്ല. ഗുജ്ജാറുകളേയും ബകര്‍വാള്‍ വിഭാഗക്കരേയും ചിലര്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

Tags:    

Similar News