പിആർ ഏജൻസികളെ ഉപയോഗിച്ച് 916 എന്നു കാണിക്കാൻ നോക്കിയ മുഖ്യമന്ത്രി ഇപ്പോൾ മുക്കുപണ്ടമായി: ഷാഫി പറമ്പിൽ

സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ അന്വേഷിക്കണമെന്ന് യൂത്ത് കോൺഗ്രസ്സ് ആവശ്യപ്പെട്ടു

Update: 2020-07-07 01:42 GMT

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരേ രൂക്ഷ വിമർശനവുമായി ഷാഫി പറമ്പിൽ എംഎൽഎ. പിആർ ഏജൻസികളെ ഉപയോഗിച്ച് 916 എന്നു കാണിക്കാൻ നോക്കിയ മുഖ്യമന്ത്രി ഇപ്പോൾ മുക്കുപണ്ടമായി മാറിയെന്ന് ഷാഫി പറമ്പിൽ എംഎൽഎ ആരോപിച്ചു. ഇത്തരം ഇടപാടുകൾക്ക് വേണ്ടിയാണ് ഉപദേശകരെ മുഖ്യമന്ത്രി തീറ്റി പോറ്റുന്നത്. മുഖ്യമന്ത്രിയുടെ വകുപ്പ് കള്ളക്കടത്തുകാരുടെ ഡപ്യൂട്ടേഷൻ കേന്ദ്രമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ അന്വേഷിക്കണമെന്ന് യൂത്ത് കോൺഗ്രസ്സ് ആവശ്യപ്പെട്ടു. സ്വപ്ന സുരേഷിനെ ഐടി വകുപ്പിൽ നിയമിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരുടെ ഫോൺ രേഖകൾ പരിശോധിക്കണമെന്ന് ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ചാനൽ കള്ളക്കടത്തിനായി തുറന്ന് നൽകാൻ ഒരു ഉദ്യോഗസ്ഥൻ മാത്രം ശ്രമിച്ചാൽ സാധിക്കില്ല. അതിൽ മുഖ്യമന്ത്രിയുടെ ഓഫീസിൻറെ പങ്കെന്താണെന്ന് വ്യക്തമാക്കണം.

കള്ളക്കടത്തിന് മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടുവെന്നാണ് ഇപ്പോഴുള്ള സംഭവ വികാസങ്ങൾ നൽകുന്ന സൂചന. ജനത്തിനോ മുഖ്യമന്ത്രിക്കോ ഉപകാരമില്ലാത്ത ഉപദേശക വൃന്ദം ഇതിനായാണ് പ്രവർത്തിച്ചത്. കോൺസുലേറ്റിൽ നിന്ന് പുറത്താക്കിയ ഒരാളെ എങ്ങനെയാണ് ഐടി വകുപ്പിൽ നിയമിക്കുകയെന്ന് ഷാഫി പറമ്പിൽ എംഎൽഎ ചോദിക്കുന്നു. സർക്കാർ ചിഹ്നം അടക്കം ഉപയോഗിച്ചാണ് കള്ളക്കടത്ത് നടത്തിയത്. ഐടി വകുപ്പ് കള്ളക്കടത്തുകാരുടേയും അഴിമതിക്കാരുടേയും ഡെപ്യൂട്ടേഷൻ സ്ഥാപനമായി മുഖ്യമന്ത്രി മാറ്റിയെന്നും ഷാഫി ആരോപിക്കുന്നു. 

Similar News