തമിഴ്‌നാട്ടില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ ഏഴ് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു

Update: 2022-06-05 15:03 GMT

ചെന്നൈ: തമിഴ്‌നാട്ടിലെ കടലൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ ഏഴു പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു. തടയിണയില്‍ കുളിക്കാനിറങ്ങിയ കുട്ടികളാണ് അപകടത്തില്‍പെട്ടത്. കടലൂരിലെ നെല്ലിക്കുപ്പത്തിനടുത്ത കുച്ചിപ്പാളയത്ത് ഇന്ന് ഉച്ചയ്ക്ക് 12.45ഓടെയാണ് അപകടം. ഒരേ കുടുംബത്തിലെ കുട്ടികളാണ് സംഭവത്തില്‍ മരിച്ചത്. എ മോനിഷ (16), ആര്‍ പ്രിയദര്‍ശിനി (15), പ്രിയദര്‍ശിനിയുടെ സഹോദരി ആര്‍ ദിവ്യ ദര്‍ശിനി (10), എം നവനീത (18), കെ പ്രിയ (18), എസ് സങ്കവി (16), എം കുമുദ (18) എന്നിവരാണ് മരിച്ചത്. . നെല്ലിക്കുപ്പത്തിനടുത്ത് കുച്ചിപ്പാളയം, അയ്യന്‍ കുറുഞ്ഞിപ്പടി സ്വദേശികളാണ് പെണ്‍കുട്ടികള്‍.

ഗെഡിലം പുഴയിലെ ചെക്ക് ഡാമില്‍ കുടുംബസമേതം കുളിക്കാനിറങ്ങിയതായിരുന്നു കുട്ടികള്‍. ഇതിനിടെ ചുഴിയില്‍ രണ്ടു കുട്ടികള്‍ അകപ്പെടുകയായിരുന്നു. ഇവരെ രക്ഷിക്കാനായി മറ്റുള്ളവരും ശ്രമം നടത്തുന്നതിനിടെ എല്ലാവരും ചുഴിയില്‍പെട്ടു.

പിന്നീട് അഗ്‌നിരക്ഷാസേന എത്തുമ്പോഴേക്കും എല്ലാവരും മരിച്ചിരുന്നു. ഇവരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തിട്ടുണ്ട്. പത്തിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ച കുട്ടികളെല്ലാം. എല്ലാവരും കുച്ചിപ്പാളയം കുറുഞ്ഞിപ്പാഡി സ്വദേശികളാണ്. മൃതദേഹങ്ങള്‍ കടലൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Tags: