തലവേദനക്ക് ചികിൽസ തലയ്ക്കടി; ആള്‍ദൈവത്തിൻ്റെ അടിയേറ്റ യുവതിക്ക് ദാരുണാന്ത്യം
തലവദേന മാറ്റാനെന്ന പേരിൽ മനു (32) എന്ന ആള്‍ദൈവം യുവതിയുടെ തലയ്ക്കടിക്കുകയായിരുന്നു എന്നാണ് ആരോപണം.
ബംഗളൂരു: ആള്‍ദൈവത്തിൻ്റെ കൈയ്യിൽ നിന്ന് തലയ്ക്ക് അടിയേറ്റ യുവതിക്ക് ദാരുണാന്ത്യം. കര്‍ണാടകയിലാണ് സംഭവം. തലവേദനയ്ക്ക് 'ചികിൽസ' തേടിയാണ് യുവതി ഹസ്സൻ ജില്ലയിലുള്ള ആള്‍ദൈവത്തിൻ്റെ അടുത്തെത്തിയത്. സംഭവത്തിനു ശേഷം ഇയാള്‍ ഒളിവിലാണെന്നാണ് പോലിസ് പറയുന്നത്.
ഹസ്സൻ ജില്ലയിലെ ഗൗഡറഹള്ളി സ്വദേസിയായ പാര്‍വതി (37) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് യുവതി തലയ്ക്കടിയേറ്റു കൊല്ലപ്പെട്ടതെന്നാണ് ഇന്ത്യൻ എക്സ്പ്രസ് റിപോര്‍ട്ട്. തലവദേന മാറ്റാനെന്ന പേരിൽ മനു (32) എന്ന ആള്‍ദൈവം യുവതിയുടെ തലയ്ക്കടിക്കുകയായിരുന്നു എന്നാണ് ആരോപണം. യുവതിയുടെ മരണത്തിനു പിന്നാലെ മകള്‍ ചൈത്ര പരാതിയുമായി പോലിസിനെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
വ്യാഴാഴ്ചയാണ് ഹസ്സനിലെ ശ്രാവണബെലഗോല പോലിസിന് യുവതിയുടെ മരണം സംബന്ധിച്ച് പരാതി ലഭിച്ചത്. ഇതിനു പുറമെ ചന്നരായപട്നയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറും ഇതു സംബന്ധിച്ച് വിവരം അറിയിച്ചിരുന്നതായി പോലിസ് വ്യക്തമാക്കി. യുവതിയുടെ മകളുടെ പരാതിയിൽ ആള്‍ദൈവത്തിനെതിരെ കൊലപാതകക്കേസാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇയാള്‍ക്കായി അന്വേഷണവും തുടങ്ങിയിട്ടുണ്ട്.
പാര്‍വതിയുടെ ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ മരിച്ചതാണെന്നും പരാതിക്കാരിയായ ചൈത്ര ഏക മകളാണെന്നുമാണ് പോലിസ് പറയുന്നത്. ചൈത്രയ്ക്കും ഭര്‍ത്താവ് ജയന്തിനും ഒപ്പം ബെംഗളൂരുവിലായിരുന്നു പാര്‍വതി താമസിച്ചിരുന്നത്. രണ്ട് മാസം മുൻപാണ് തനിക്ക് തലവേദന അനുഭവപ്പെടുന്നതായി പാര്‍വതി അറിയിച്ചത്. തുടര്‍ന്ന് ആശുപത്രിയിൽ എത്തിച്ച് പരിശോധിച്ചെങ്കിലും കുഴപ്പമൊന്നും ഇല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. എന്നാൽ തലവേദന വീണ്ടും തുടര്‍ന്നതായും പാര്‍വതി അറിയിച്ചു.
ഇതിനിടെ ഹസ്സനിലെ ബെക്ക ഗ്രാമത്തിലുള്ള ആള്‍ദൈവത്തെപ്പറ്റി ബന്ധുവായ മഞ്ജുള പറഞ്ഞാണ് അറിയുന്നതെന്നാണ് മകളുടെ പരാതിയിൽ പറയുന്നത്. ഈ ആള്‍ദൈവത്തിനു തലവേദന മാറ്റാൻ കഴിയുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം നവംബര്‍ 29ന് പാര്‍വതി മഞ്ജുളയുടെ വീട്ടിലേയ്ക്ക് പോകുകയായിരുന്നു. ഡിസംബര്‍ രണ്ടിനാണ് ക്ഷേത്രത്തിലെത്തി ആള്‍ദൈവമായ മനുവിനെ കണ്ടത്. തുടര്‍ന്ന് ഇയാള്‍ യുവതിയ്ക്ക് ഒരു നാരങ്ങ കൊടുത്തു വിട്ട ശഷം അടുത്ത ദിവസം വരാൻ ആവശ്യപ്പെടുകയായിരുന്നു. പിറ്റേ ദിവസം ക്ഷേത്രത്തിലെത്തിയപ്പോള്‍ ഡിസംബര്‍ ഏഴിനു വരാൻ പറഞ്ഞ് ആള്‍ദൈവം വീണ്ടും തിരിച്ചയയ്ക്കുകയായിരുന്നുവെന്ന് റിപോര്‍ട്ടിൽ പറയുന്നു.

