ഭാര്യയുടെ ഫോൺ സംഭാഷണം രഹസ്യമായി റെക്കോർഡ് ചെയ്യുന്നത് സ്വകാര്യതാ ലംഘനമെന്ന് കോടതി
വിവാഹമോചനം ആവശ്യപ്പെട്ട് 2017 ലാണ് ഭർത്താവ് ഹരജി നൽകിയത്. 2009 ലാണ് ഇവരുടെ വിവാഹം നടന്നത്. ഇവർക്ക് ഒരു മകളുണ്ട്. കേസിൽ ക്രോസ് വിസ്താരം നടക്കുന്നതിനിടെ ഭാര്യയുമായുള്ള സംഭാഷണം റെക്കോർഡ് ചെയ്ത മെമ്മറി കാർഡും ഫോണിന്റെ ചിപ്പും സിഡിയും ട്രാൻസ്ക്രിപ്റ്റുകൾ സഹിതം സത്യവാങ്മൂലം നൽകാൻ 2019 ൽ ഭർത്താവ് അനുമതി തേടിയിരുന്നു.
ചണ്ഡീഗഢ്: ഭാര്യയുടെ ഫോൺ സംഭാഷണം അവർ അറിയാതെ റെക്കോർഡ് ചെയ്യുന്നത് സ്വകാര്യതയുടെ ലംഘനമെന്ന് പഞ്ചാബ് ഹരിയാന ഹൈക്കോടതി. ബതിൻഡ കുടുംബ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് ഒരു സ്ത്രീ സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് ലിസ ഗില്ലിന്റെ ഉത്തരവ്.
വിവാഹമോചനം നേടുന്നതിന് ഭാര്യയുമായി ഭർത്താവ് നടത്തിയ സംഭാഷണം അടങ്ങിയ സിഡി ബതിൻഡ കോടതി തെളിവായി സ്വീകരിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജി പരിഗണിച്ച ശേഷമാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ഭാര്യ അറിയാതെ ഫോൺ കോൾ റെക്കോർഡ് ചെയ്യുന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
വിവാഹമോചനം ആവശ്യപ്പെട്ട് 2017 ലാണ് ഭർത്താവ് ഹരജി നൽകിയത്. 2009 ലാണ് ഇവരുടെ വിവാഹം നടന്നത്. ഇവർക്ക് ഒരു മകളുണ്ട്. കേസിൽ ക്രോസ് വിസ്താരം നടക്കുന്നതിനിടെ ഭാര്യയുമായുള്ള സംഭാഷണം റെക്കോർഡ് ചെയ്ത മെമ്മറി കാർഡും ഫോണിന്റെ ചിപ്പും സിഡിയും ട്രാൻസ്ക്രിപ്റ്റുകൾ സഹിതം സത്യവാങ്മൂലം നൽകാൻ 2019 ൽ ഭർത്താവ് അനുമതി തേടിയിരുന്നു. 2020 ൽ കോടതി ഭർത്താവിന് അനുമതി നൽകിയതിനെത്തുടർന്നാണ് ഭാര്യ അപ്പീൽ നൽകിയത്.
"സംഭാഷണം അടങ്ങിയ സിഡികൾ സ്വകാര്യതയുടെ നഗ്നമായ ലംഘനമാണ്. ഇന്ത്യൻ ഭരണഘടനയുടെ വകുപ്പ് 21 ന്റെ ലംഘനമാണിത്. ഇത്തരം സംഭാഷണങ്ങളുടെ ആധികാരികത ഉറപ്പാക്കാൻ കഴിയില്ല. ഹരജിക്കാരന്റെ അനുമതിയില്ലാതെ രേഖപ്പെടുത്തിയതിനാൽ അത് തെളിവായി സ്വീകരിക്കാൻ കഴിയില്ല." എന്നീ വാദങ്ങളാണ് ഭാര്യയുടെ അഭിഭാഷൻകൻ ഉയർത്തിയത്.
ഭാര്യ അറിയാതെ ടെലിഫോൺ സംഭാഷണം റെക്കോർഡ് ചെയ്യുന്നത് സ്വകാര്യതയുടെ നഗ്നമായ ലംഘനമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ബതിൻഡ കുടുംബ കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം.
