റോഡുകൾ അടച്ചിട്ട് കശ്മീരിൽ സായുധർക്കായുള്ള തിരച്ചിൽ 21 ദിവസം പിന്നിട്ടു

ഈ ഓപറേഷന്റെ പേരിൽ ദേശീയ പാതയിലടക്കം ഗതാഗത നിരോധനമേർപ്പെടുത്തിയാണ് വനമേഖലയിലെ തിരച്ചിൽ. 

Update: 2021-11-01 12:21 GMT

ജമ്മു: ജമ്മു-രജൗരി ദേശീയ പാത അടച്ചിട്ട് സായുധർക്കായുള്ള സൈന്യത്തിന്റെ തിരച്ചിൽ 21 ദിവസം പിന്നിട്ടു. പൂഞ്ചിലെ സുരൻകോട്ട് വനത്തിനൊപ്പം മേന്ദറിലെ ഭാട്ടി ദുരിയൻ വനമേഖലയിലും രജൗരി ജില്ലയിലെ താനമാണ്ടിയിലും ഒമ്പത് സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് തിരച്ചിൽ ആരംഭിച്ചത്. കൊലപാതകത്തിന് ഉത്തരവാദികളായ സായുധർ വനമേഖലയിൽ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് സുരക്ഷാ സേന പറയുന്നത്.

ഈ ഓപറേഷന്റെ പേരിൽ ദേശീയ പാതയിലടക്കം ഗതാഗത നിരോധനമേർപ്പെടുത്തിയാണ് വനമേഖലയിലെ തിരച്ചിൽ. ഗതാഗത നിരോധനത്തിനെതിരേ കച്ചവടക്കാരടക്കം രംഗത്തുവന്നതിനെ തുടർന്ന് ഞായറാഴ്ച രാവിലെ ജമ്മു-രജൗരി ദേശീയ പാത ഗതാഗതത്തിനായി അധികൃതർ തുറന്നുകൊടുത്തെന്ന് അധികൃതർ പറഞ്ഞു.

ഓപറേഷൻ നടന്നുകൊണ്ടിരിക്കെ, ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ സുരൻകോട്ട് മെന്ദറിലെ ഭീംബർ ഗലിക്കും ജെറ വാലി ഗലിക്കും ഇടയിലുള്ള പ്രധാന ഹൈവേയിൽ അധികൃതർ ഗതാഗതം അനുവദിച്ചു, ഈ പാതയിൽ ഗതാഗത നിരോധനം ഏർപ്പെടുത്തിയതിനെതിരേ പ്രദേശവാസികളും ടാക്സി ഡ്രൈവർമാരും രംഗത്തുവന്നിരുന്നു.

ഭട്ടി ദുരിയൻ വനമേഖലയിൽ സായുധരുമായുള്ള വെടിവയ്പിൽ ഒരു ജെസിഒ ഉൾപ്പെടെ നാല് സൈനികർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് മുൻകരുതൽ നടപടിയായായി ഒക്‌ടോബർ 15 ന് വനമേഖലയിലൂടെ കടന്നുപോകുന്ന റോഡ് അടച്ചതെന്ന് അധികൃതർ പറഞ്ഞു. ഒക്‌ടോബർ 11-നായിരുന്നു ഏറ്റുമുട്ടൽ നടന്നത്. സുരൻകോട്ട് വനമേഖലയിൽ ആരംഭിച്ച ഓപറേഷൻ പിന്നീട് മെന്ദറിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു.

സായുധർക്ക് ഭക്ഷണവും പാർപ്പിടവും ഉൾപ്പെടെയുള്ള സഹായം നൽകിയെന്നാരോപിച്ച് രണ്ട് സ്ത്രീകൾ ഉൾപ്പെടെ ഒരു ഡസനിലധികം ആളുകളെ ചോദ്യം ചെയ്യുന്നതിനായി ഇതുവരെ കസ്റ്റഡിയിലെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഈ മേഖലയിൽ വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ ഒമ്പത് സായുധരാണ് ഇതുവരെ കൊല്ലപ്പെട്ടത്.