സംഘപരിവാര്‍ താല്‍പ്പര്യം: പാലക്കാട് പോലിസ് നിരപരാധികള്‍ക്കെതിരേ കള്ളക്കേസ് ചുമത്തുന്നു-പി ആര്‍ സിയാദ്

Update: 2022-11-15 10:42 GMT

പാലക്കാട്‌ : സംഘപരിവാര്‍ താല്‍പ്പര്യത്തിന് കൂട്ടുനിന്ന് പാലക്കാട് പോലീസ് നിരപരാധികള്‍ക്കെതിരേ കള്ളക്കേസ് ചുമത്തുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ആര്‍ സിയാദ്. 'പാലക്കാട് ജില്ലയില്‍ എസ്ഡിപിഐ വേട്ടയാടപ്പെടുന്നത് എന്തുകൊണ്ട് ?' എന്ന പ്രമേയത്തില്‍ പാലക്കാട് ജില്ലാ കമ്മിറ്റി നവംബര്‍ 15 മുതല്‍ ഡിസംബര്‍ 15 വരെ നടത്തുന്ന ജില്ലാ തല പ്രചാരണത്തിന് തുടക്കം കുറിച്ച് തൃത്താല മണ്ഡലത്തിലെ ചാലിശ്ശേരിയില്‍ ജില്ലാ വാഹന പ്രചാരണ ജാഥ ഉദ്ഘാടനം ചെയ്യുകയായിരുണു അദ്ദേഹം. വര്‍ഗീയ-വംശീയ നിലപാട് സ്വീകരിക്കുന്ന നടപടികള്‍ പാലക്കാട് പോലീസ് അവസാനിപ്പിക്കണം. നിയമം നടപ്പാക്കേണ്ട പോലീസ് തന്നെ നിയമ ലംഘകരായി മാറിയിരിക്കുന്നു. നിരപരാധികളെ വേട്ടയാടുന്ന ഇരട്ടത്താപ്പും വിവേചനവും ജനാധിപത്യത്തിന് ഭൂഷണമല്ല. പാലക്കാട് പോലീസിലെ ചിലര്‍ക്ക് വംശീയ ബാധയേറ്റിരിക്കുകയാണ്. അവര്‍ക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. നേതാക്കളേയും പ്രവര്‍ത്തകരേയും വേട്ടയാടിയാല്‍ തകര്‍ന്നുപോകുന്ന പ്രസ്ഥാനമല്ല എസ്ഡിപിഐ എന്നും ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് നിര്‍ഭയ രാഷ്ട്രീയത്തിനായി മുന്നില്‍ നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. നിര്‍ഭയ രാഷ്ടീയത്തിനായി ഭരണകൂടവേട്ടയെ തുറന്ന കാട്ടിക്കൊണ്ടേയിരിക്കും. ഭരണകൂട വേട്ടകളെ ചോദ്യം ചെയ്യുന്ന ഒരു സമൂഹം രാജ്യത്ത് വളര്‍ന്ന് വരികയാണ്. നിരപരാധികളെ വേട്ടയാടുന്നതും കള്ളക്കേസില്‍ കുടുക്കുന്നതും തുടരുന്ന പാലക്കാട് പോലീസിന്റ നടപടി തുറന്ന് കാണിക്കുമെന്നും തെറ്റുപറ്റിയെങ്കില്‍ പാലക്കാട് പോലീസ് തിരുത്തണമെന്നും പി ആര്‍ സിയാദ് ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് ഷെഹീര്‍ ചാലിപ്പുറം, ജില്ലാ ജനറല്‍ സെക്രട്ടറി അലവി കെ ടി, മണ്ഡലം പ്രസിഡന്റ് താഹിര്‍ കൂനംമൂച്ചി സംസാരിച്ചു.