മനുഷ്യരെ വെടിവെച്ചു കൊല്ലുന്ന പിണറായി സര്‍ക്കാരിനെതിരേ എസ്ഡിപിഐ 'പ്രതിഷേധ തെരുവ്' എട്ടിന്
കഴിഞ്ഞ നാലു പതിറ്റാണ്ടിനിടെ സംസ്ഥാനത്ത് മാവോവാദി ആക്രമണങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ലെന്നിരിക്കെ മാവോവാദി വേട്ടയുടെ പേരിലുള്ള കൊലപാതകങ്ങള്‍ ആശങ്കാജനകമാണ്. ഇടതുപക്ഷ ഭരണകാലത്ത് പോലിസ് വെടിവെയ്പ്പും അന്യായമായി മനുഷ്യരെ കൊല്ലുന്നതും ആവര്‍ത്തിക്കുകയാണ്. എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി വ്യക്തമാക്കി.
കോഴിക്കോട്: മനുഷ്യരെ വെടിവെച്ചു കൊല്ലുന്ന പിണറായി സര്‍ക്കാരിനെതിരേ നവംബര്‍ എട്ടിന് സംസ്ഥാന വ്യാപകമായി 'പ്രതിഷേധ തെരുവ്' സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അട്ടപ്പാടി മഞ്ചിക്കണ്ടി വനമേഖലയില്‍ സ്ത്രീ ഉള്‍പ്പെടെ നാലു പേര്‍ കൊല്ലപ്പെട്ട വെടിവെയ്പ്പ് വ്യാജ ഏറ്റുമുട്ടലാണെന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഭരണ കക്ഷിയില്‍പ്പെട്ട സിപിഐ അസി. സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള വസ്തുതാന്വേഷണ സംഘം ആദിവാസി ഊരുകളും സംഭവ സ്ഥലവും സന്ദര്‍ശിച്ച് തയ്യാറാക്കിയ റിപോര്‍ട്ട് പ്രകാരം അട്ടപ്പാടിയില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് സ്ഥിരീകരിക്കുന്നു. ഏറ്റുമുട്ടലില്‍ മരിച്ചുവെന്ന് പറയുന്ന മണിവാസകം രോഗാതുരനായി നടക്കാന്‍ പോലും വയ്യാത്ത അവസ്ഥയിലായിരുന്നുവെന്നാണ് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ഭക്ഷണം കഴിച്ചതിന്റെ അവശിഷ്ടങ്ങള്‍ സംഭവ സ്ഥലത്തുണ്ട്. ഭക്ഷണം കഴിക്കുന്നതിനിടെയാണ് അവരെ വെടിവെച്ചതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.
സംഘാംഗങ്ങള്‍ കീഴടങ്ങാന്‍ തയ്യായാറായിരുന്നെന്ന് തായ്കുല സംഘം വൈസ് പ്രസിഡന്റ് ശിവാനി വെളിപ്പെടുത്തിയിരുന്നു. മാവോവാദികള്‍ തമ്പടിച്ചതെന്ന് കാണിച്ച് പോലിസ് പ്രദര്‍ശിപ്പിച്ച ഷെഡിന്റെ ദൃശ്യവും സംശയകരമാണ്. സോളാര്‍ പാനലോ വൈദ്യുതി റീ ചാര്‍ജിങ് സംവിധാനമോ ഇല്ലാതെ ലാപ് ടോപ്, മൊബൈല്‍ എന്നിവ ഉപയോഗിച്ചെന്ന വാദവും വിശ്വസനീയമല്ല. ഇവരെ കസ്റ്റഡിയിലെടുത്തു പിറ്റേന്ന് വെടിവെച്ചു കൊല്ലുകയായിരുന്നെന്ന വിവരവും പുറത്തുവരുന്നുണ്ട്. വനമേഖലയില്‍ നടന്ന ഏറ്റമുട്ടല്‍ വ്യാജമായിരുന്നെന്ന് വ്യക്തമായിട്ടും അതിനെ ന്യായീകരിക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി ദുരൂഹഹമാണ്. ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് വ്യക്തമായിരിക്കേ അതിനെ മറികടക്കാന്‍ കൃത്രിമവും വ്യാജവുമായ തെളിവുകള്‍ ചമക്കാന്‍ പോലിസ് നടത്തുന്ന ശ്രമങ്ങള്‍ ഗുരുതരമാണ്.
കഴിഞ്ഞ നാലു പതിറ്റാണ്ടിനിടെ സംസ്ഥാനത്ത് മാവോവാദി ആക്രമണങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ലെന്നിരിക്കെ മാവോവാദി വേട്ടയുടെ പേരിലുള്ള കൊലപാതകങ്ങള്‍ ആശങ്കാജനകമാണ്. ഇടതുപക്ഷ ഭരണകാലത്ത് പോലിസ് വെടിവെയ്പ്പും അന്യായമായി മനുഷ്യരെ കൊല്ലുന്നതും ആവര്‍ത്തിക്കുകയാണ്. കഴിഞ്ഞ അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്താണ് ബീമാപ്പള്ളിയിലടക്കം എട്ടു പേരെ പോലിസ് വെടിവച്ചു കൊന്നത്. ജുഡീഷ്യറി പോലും വധശിക്ഷ വിധിക്കുന്നതിനെതിരേ നിലപാടെടുത്ത സി.പി.എം, വിചാരണക്കു വിധേയമാക്കാതെ പോലിസ് ആളുകളെ വെടിവച്ചു കൊല്ലുന്നതിനെ ന്യായീകരിക്കുന്നത് ആശയപാപ്പരത്തവും പിടിപ്പുകേടുമാണ്. കുറ്റവാളികളാണെങ്കില്‍ അവരെ പിടികൂടി നിയമത്തിനു മുമ്പില്‍ ഹാജരാക്കി വിചാരണക്കു വിധേമാക്കുക എന്നതാണ്
ജനാധിപത്യരീതി. അതിനു പകരം സൈന്യം തന്നെ വധശിക്ഷ നടപ്പാക്കുന്നത് ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ല. പോലിസിന് അമിതാധികാരം നല്‍കുകയും യുഎപിഎ പോലുള്ള ഭീകരനിയമങ്ങളെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്ന നയമാണ് പിണറായി വിജയന്‍ ആഭ്യന്തര മന്ത്രിയായ ശേഷം സ്വീകരിക്കുന്നത്. പോലിസ് കമ്മീഷണറേറ്റ് സംവിധാനം നടപ്പാക്കാനുള്ള തിടുക്കം ഉദാഹരണമാണ്. തങ്ങള്‍ യുഎപിഎ വിരുദ്ധരാണെന്ന സിപിഎം വാദം കാപട്യവും നുണയുമാണ്. യുഎപിഎ തള്ളിക്കളഞ്ഞ ഹൈക്കോടതി വിധിക്കെതിരേ സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കിയതും കഴിഞ്ഞ ദിവസം കോഴിക്കോട് ലഘുലേഖ കൈവശം വച്ചെന്ന് ആരോപിച്ച് യുവാക്കള്‍ക്കേതിരേ യുഎപിഎ ചുമത്തിയതും അവരുടെ കാപട്യം വ്യക്തമാക്കുന്നു. ഇടതുപക്ഷ വികാരത്തിനും അടിസ്ഥാന വര്‍ഗ താല്‍പ്പര്യത്തിനും അപ്പുറം ഏതോ അദൃശ്യ ശക്തികളാണ് പിണറായിയെ നിയന്ത്രിക്കുന്നത്.
സംസ്ഥാനത്ത് നടക്കുന്ന ഭരണകൂട ഭീകരതക്കെതിരേ ശക്തമായ ജനകീയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരേണ്ടതുണ്ടെന്നും അതിനാവശ്യമായ പ്രചാരണ പരിപാടികള്‍ സംസ്ഥാന വ്യാപകമായി പാര്‍ട്ടി സംഘടിപ്പിക്കുമെന്നും മജീദ് ഫൈസി വ്യക്തമാക്കി.