കടമെടുത്ത് ഭരണച്ചെലവ് നടത്തുന്നതായുള്ള സിഡിഎസ് റിപ്പോര്‍ട്ട് ആശങ്ക ഉയര്‍ത്തുന്നു: എസ്ഡിപിഐ

Update: 2026-02-12 14:28 GMT

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ദൈനംദിന ചെലവുകള്‍ക്ക് കടമെടുക്കലിനെ അമിതമായി ആശ്രയിക്കുന്നു എന്നും ഇങ്ങനെ വാങ്ങുന്ന പണം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പകരം ഭരണ ചെലവുകള്‍ക്ക് വിനിയോഗിക്കുന്നു എന്നുമുള്ള സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസിന്റെ പഠന റിപ്പോര്‍ട്ട് ആശങ്ക ഉയര്‍ത്തുന്നതാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രവര്‍ത്തകസമിതി യോഗം അഭിപ്രായപ്പെട്ടു. റിപ്പോര്‍ട്ട് പ്രകാരം കടുത്ത റവന്യൂ കമ്മിയാണ് സംസ്ഥാനം നേരിടുന്നത്. റവന്യൂ ചെലവിന്റെ വലിയൊരു ഭാഗം ശമ്പളം, പൊതു കടത്തിന്റെ പലിശ തിരിച്ചടവ്, പെന്‍ഷന്‍ തുടങ്ങിയ നിര്‍ബന്ധിത ആവശ്യങ്ങള്‍ക്കാണ് വിനിയോഗിക്കുന്നത്. കെഎസ്ആര്‍ടിസിയും ജല അതോറിറ്റിയും നഷ്ടത്തിലാണ്. പൊതു കടം ഭരണ ചെലവ് എന്ന പേരില്‍ ധൂര്‍ത്തടിക്കുകയാണ് ഇടതു സര്‍ക്കാര്‍. സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമായി സിഡിഎസ് മുമ്പോട്ട് വില്‍ക്കുന്ന ശുപാര്‍ശകളില്‍ ഭൂമിയുടെ ന്യായവില കൃത്യമായ ഇടവേളകളില്‍ പരിഷ്‌കരിച്ച് നികുതി, പൊതു സേവനങ്ങളുടെ യൂസര്‍ ഫീസ്, സര്‍വ്വകലാശാലകളിലെ ട്യൂഷന്‍ ഫീസ്, ആശുപത്രികളിലെ രജിസ്‌ട്രേഷന്‍ ഫീസ് എന്നിവ വര്‍ദ്ധിപ്പിക്കണം എന്നിവയുമുണ്ട് . ഇത് ജനങ്ങളുടെ ജീവിതഭാരം വര്‍ദ്ധിപ്പിക്കുന്നതും ജനവിരുദ്ധവുമാണ് . ഭരണകൂടങ്ങള്‍ ധൂര്‍ത്ത് വര്‍ദ്ധിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കരുത്. അത്തരം സാഹചര്യമുണ്ടായാല്‍ ശക്തമായ പ്രതിഷേധങ്ങള്‍ക്ക് കേരളം സാക്ഷ്യം വഹിക്കുമെന്നും യോഗം മുന്നറിയിപ്പു നല്‍കി.

സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്, ജനറല്‍ സെക്രട്ടറിമാരായ പിആര്‍ സിയാദ്, പി പി റഫീഖ്, റോയ് അറയ്ക്കല്‍, കെ കെ അബ്ദുല്‍ ജബ്ബാര്‍, പി കെ ഉസ്മാന്‍, സെക്രട്ടറിമാരായ അന്‍സാരി ഏനാത്ത്, ജോണ്‍സണ്‍ കണ്ടച്ചിറ, കൃഷ്ണന്‍ എരിഞ്ഞിക്കല്‍, താഹിര്‍ എം എം, മഞ്ജുഷ മാവിലാടം എന്നിവര്‍ സംസാരിച്ചു.

Tags: