ഹരിദ്വാര്‍, ന്യൂഡല്‍ഹി വംശഹത്യ ആഹ്വാനങ്ങള്‍ക്കെതിരേ എസ്ഡിപിഐ ബിഹാര്‍ ഘടകം പരാതി നല്‍കി

മുസ്‌ലിംകളെ ഭയത്തിലാഴ്ത്തുന്നതും അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുന്നതുമായ ക്രിമിനല്‍ നടപടിയാണ് ഡിസംബര്‍ 17 മുതല്‍ 19 വരെ ഹരിദ്വാറിലെ ജവാല്‍പൂരില്‍ ധര്‍മ്മ സന്‍സദില്‍ നടത്തിയ മുസ്‌ലിം വംശഹത്യ ആഹ്വാനമെന്ന് പരാതിയില്‍ പറയുന്നു.

Update: 2021-12-29 08:10 GMT

പട്‌ന: ഹരിദ്വാറിലേയും ന്യൂഡല്‍ഹിലേയും വംശഹത്യ ആഹ്വാനങ്ങള്‍ക്കെതിരേ എസ്ഡിപിഐ ബിഹാര്‍ ഘടകം പരാതി നല്‍കി. ഇന്ത്യന്‍ ശിക്ഷാ നിയമം 153എ, 295എ, 34 അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കണമെന്നാണ് പരാതി.

മുസ്‌ലിംകളെ ഭയത്തിലാഴ്ത്തുന്നതും അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുന്നതുമായ ക്രിമിനല്‍ നടപടിയാണ് ഡിസംബര്‍ 17 മുതല്‍ 19 വരെ ഹരിദ്വാറിലെ ജവാല്‍പൂരില്‍ ധര്‍മ്മ സന്‍സദില്‍ നടത്തിയ മുസ്‌ലിം വംശഹത്യ ആഹ്വാനമെന്ന് പരാതിയില്‍ പറയുന്നു.

സ്വാമി പ്രബോധാനന്ദ ഗിരി, യതി നരസിംഹാനന്ദ് തുടങ്ങിയവര്‍ ധര്‍മ്മ സന്‍സദില്‍ നടത്തിയ പ്രസംഗങ്ങള്‍ വിദ്വേഷം ജനിപ്പിക്കുന്നതും പ്രകോപനപരവുമാണ്. മുസ് ലിംകളെ വംശഹത്യ നടത്തുവാനുള്ള ആഹ്വാനമാണ് പ്രസംഗത്തിലുടനീളം ഉണ്ടായതെന്ന് പുറത്തുവന്ന വീഡിയോയിലൂടെ വ്യക്തമാണ്.

ധര്‍മ്മ സന്‍സദ് സംഘടിപ്പിച്ച പ്രബോധാന്ദ ഗിരിക്കും യതി നരസിംഹാനന്ദിനുമെതിരേ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയതിന് നിരവധി കേസുകള്‍ നിലവിലുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാന പ്രസിഡന്റ് ഷമീം അഖ്തറിന്റെ നേതൃത്വത്തില്‍ പിര്‍ബാഹോര്‍ പോലിസ് സ്‌റ്റേഷനിലും, സുപോളില്‍ ജില്ലാ പ്രസിഡന്റ് ഡോ മഷ്‌കൂര്‍ ആലം, ജില്ലാ സെക്രട്ടറി നയ്യാര്‍ ആലം എന്നിവരുടെ നേതൃത്വത്തില്‍ രാഘോപൂര്‍ പോലിസ് സ്‌റ്റേഷനിലുമാണ് പരാതി നല്‍കിയത്.

വംശഹത്യാഹ്വാനം ഉയര്‍ത്തി സംഘടിപ്പിക്കപ്പെടുന്ന ധര്‍മ്മ സന്‍സദ് എന്ന ഹിന്ദു സന്യാസി സമ്മേളനം ഹരിദ്വാറിനും ഡല്‍ഹിക്കും പിന്നാലെ ഛത്തീസ്ഗഡിലെ റായ്പൂരിലും കഴിഞ്ഞ ദിവസം നടന്നിരുന്നു. ഹിന്ദു രാഷ്ട്രത്തിന് വേണ്ടി ആയുധമെടുക്കാന്‍ റായ്പൂര്‍ സമ്മേളനത്തിലും ആഹ്വാനമുണ്ടായി. ജനുവരി 2 ന് യുപിയിലെ ഗാസിയാബാദിലും ധര്‍മ്മ സന്‍സദ് നടത്തുമെന്ന് സംഘാടകര്‍ പറഞ്ഞിട്ടുണ്ട്.