കണ്ണൂരിൽ എസ്ഡിപിഐ പ്രവർത്തകനെ വെട്ടിക്കൊന്നു
രണ്ട് സഹോദരിമാർക്കൊപ്പം കൂത്തുപറമ്പിൽ നിന്ന് കണ്ണവത്തെ വീട്ടിലേക്ക് വരികയായിരുന്നു
കണ്ണൂർ: കണ്ണൂർ ചിറ്റാരിപ്പറമ്പിൽ എസ്ഡിപിഐ പ്രവർത്തകനെ വെട്ടിക്കൊന്നു. കണ്ണവം സ്വദേശി സെയ്ദ് മുഹമ്മദ് സലാഹുദ്ദീൻ (30) ആണ് കൊല്ലപ്പെട്ടത്. കുടുംബത്തോടൊപ്പം കാറിൽ സഞ്ചരിക്കവെ ബൈക്കിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു.
വൈകിട്ട് നാലു മണിയോടെ ചിറ്റാരിക്കടവിനടുത്ത് കൈച്ചേരിയിലാണ് ആക്രമണം നടന്നത്. രണ്ട് സഹോദരിമാർക്കൊപ്പം കൂത്തുപറമ്പിൽ നിന്ന് കണ്ണവത്തെ വീട്ടിലേക്ക് വരികയായിരുന്നു. കാറിന് പിന്നിൽ ബൈക്ക് ഇടിച്ചതിനെ തുടർന്ന് സലാഹുദ്ദീൻ വാഹനത്തിൽ നിന്ന് പുറത്തിറങ്ങി. ഈ സമയത്ത് രണ്ടു പേർ പിന്നിൽ നിന്ന് വടിവാൾ കൊണ്ട് വെട്ടുകയായിരുന്നു. തുടർന്ന് ബൈക്കിലെത്തിയ സംഘം കടന്നു കളഞ്ഞു.
ബഹളം കേട്ട് ഓടികൂടിയ നാട്ടുകാരാണ് പോലിസിന് വിവരം കൈമാറിയത്. സലാഹുദ്ദീനെ തലശ്ശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം തലശ്ശേരി സഹകരണ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സ്ഥലത്തെത്തിയ പോലിസ് കൊലപാതകത്തിൽ അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിന് പിന്നിൽ ബിജെപിയാണെന്ന് എസ്ഡിപിഐ നേതൃത്വം ആരോപിച്ചു.
പിതാവ് യാസീൻ തങ്ങൾ , മാതാവ് നുസൈബ, ഭാര്യ നജീബ (24), അസ്‌വ (4), ഹാദിയ (2) എന്നിവർ മക്കളാണ്.