ആര്‍എസ്എസ് പ്രവര്‍ത്തകനെ അക്രമിച്ചെന്ന കേസില്‍ എസ്ഡിപിഐ പ്രവര്‍ത്തകന് ജാമ്യം

Update: 2022-04-13 11:12 GMT

പരപ്പനങ്ങാടി: മാസങ്ങള്‍ക്ക് മുന്നെ ചെട്ടിപ്പടിയിലെ കുപ്പിവളവില്‍ മദ്രസ വിദ്യാര്‍ഥിയെ അക്രമിച്ച ആര്‍എസ്എസ് പ്രവര്‍ത്തകന് മര്‍ദനമേറ്റ സംഭവത്തില്‍ പ്രതിചേര്‍ത്ത് ജാമ്യമില്ല വകുപ്പില്‍ ജയിലിലടച്ച എസ്ഡിപിഐ പ്രവര്‍ത്തകന് ജാമ്യം ലഭിച്ചു. എസ്ഡിപിഐ പ്രവര്‍ത്തകനായ ചെട്ടിപ്പടിയിലെ പാണ്ടി യാസര്‍ അറഫാത്തിനെയാണ് വെള്ളിയാഴ്ച പ്രാര്‍ത്ഥന കഴിഞ്ഞിറങ്ങി വരുമ്പോള്‍ മഫ്ടിയിലെത്തിയ പോലിസ് സംഘം അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തത്. ഈ കേസിലാണ് പരപ്പനങ്ങാടി കോടതി ജാമ്യം അനുവദിച്ചത്.

മാസങ്ങള്‍ക്ക് മുന്നെയാണ് അക്രമത്തിന് ഹേതുവായ സംഭവം നടന്നത്. മദ്‌റസ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ രാവിലെ ചെട്ടിപ്പടി കുപ്പിവളവിലെ രാമനാഥന്‍ എന്ന ആര്‍എസ്എസ്സുകാരന്‍ ആക്രമിച്ചിരുന്നു. ഇയാള്‍ക്ക് മാനസിക രോഗമാണന്ന് പറഞ്ഞ് നിസ്സാര വകുപ്പ് ചുമത്തി പരപ്പനങ്ങാടി സിഐ സ്‌റ്റേഷന്‍ ജാമ്യം നല്‍കിയത് വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

പിന്നീട് ദിവസങ്ങള്‍ക്ക് ശേഷം ഇയാള്‍ക്ക് നേരെ ആക്രമം നടന്നെന്ന് ആരോപിച്ച് എടുത്ത കേസിലാണ് കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്ക് പോലിസ് അറസ്റ്റ് ചെയ്തത്. വിറക്ക്കുറ്റികൊണ്ട് തലക്കടിക്കാന്‍ ശ്രമിച്ചന്നും, പ്രതി കുറ്റം സമ്മതിച്ചെന്നുമായിരുന്നു പോലിസ് പറഞ്ഞത്. എന്നാല്‍ പോലിസിന്റെ എല്ലാ വാദങ്ങളും തള്ളിയാണ് പരപ്പനങ്ങാടി കോടതി വധശ്രമം അടക്കമുള്ള കേസില്‍ ജാമ്യം അനുവദിച്ചത്.

ആര്‍എസ്എസ് ക്രിമിനലുകള്‍ക്ക് മാനസിക സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന പോലിസ് മാനസിക രോഗിയുടെ വാക്കും കേട്ട് ജാമ്യമില്ല വകുപ്പ്കള്‍

ചുമത്തിയത് ആര്‍എസ്എസിനെ തൃപ്തിപെടുത്താനാണെന്നും അത്തരം ഉദ്യോഗസ്ഥരെ ആര്‍എസ്എസ്സുകാരായി തന്നെയാണ് ജനങ്ങള്‍ കാണുകയെന്നും എസ്ഡിപിഐ ആരോപിച്ചിരുന്നു.

ആര്‍എസ്എസ് ക്രിമിനലുകളുടെ അക്രമങ്ങള്‍ കണ്ടില്ലന്ന് നടിക്കുകയും, കള്ള കഥ മെനഞ്ഞ് നിരപരാധികളെ കേസില്‍ പെടുത്തുന്ന പോലീസുകാര്‍ക്കുള്ള തിരിച്ചടിയാണ് വലിയ വകുപ്പുകള്‍ ചുമത്തിയിട്ടും അതൊക്കെ അവഗണിച്ച് യാസര്‍ അറഫാത്തിന് ജാമ്യം ലഭിച്ചതിലൂടെ വെളിവായതെന്ന് എസ്ഡിപിഐ തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് ഹമീദ് പരപ്പനങ്ങാടി പറഞ്ഞു. യാസര്‍ അറഫാത്തിന് വേണ്ടി അഡ്വ: ഹാരിഫ് കോടതിയില്‍ ഹാജരായി.