ജില്ലാ ജഡ്ജിയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം: ജാര്‍ഖണ്ഡ് സര്‍ക്കാറിനോട് സുപ്രിംകോടതി റിപോര്‍ട്ട് തേടി

Update: 2021-07-30 18:44 GMT

ന്യൂഡല്‍ഹി: ജില്ലാ ജഡ്ജിയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ജാര്‍ഖണ്ഡ് സര്‍ക്കാറിനോട് സുപ്രിംകോടതി റിപോര്‍ട്ട് തേടി. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ചാണ് സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ഒരാഴ്ചക്കകം റിപോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടത്. ജാര്‍ഖണ്ഡ് സംസ്ഥാന ചീഫ് സെക്രട്ടറി, സംസ്ഥാന പോലിസ് മേധാവി എന്നിവരാണ് റിപോര്‍ട്ട് നല്‍കേണ്ടത്. നേരത്തേ, ജാര്‍ഖണ്ഡ് ഹൈക്കോടതിയും സ്വമേധയാ കേസെടുക്കുകയും പോലിസിനോട് റിപോര്‍ട്ട് തേടുകയും ചെയ്തിരുന്നു.

    ഇക്കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ അഞ്ചിന് പ്രഭാതസവാരിക്കിടെയാണ് ധന്‍ബാദ് ജില്ല അഡീഷനല്‍ ജഡ്ജി ഉത്തം ആനന്ദ് വാഹനമിടിച്ച് കൊല്ലപ്പെട്ടത്. അപകടമരണമാണെന്നും അജ്ഞാത വാഹനമിടിച്ചെന്നുമായിരുന്നു ആദ്യം പോലിസ് വ്യക്തമാക്കിയത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് കൊലപാതകമാണെന്നു സ്ഥിരീകരിച്ചത്. റോഡരികിലൂടെ നടക്കുകയായിരുന്ന ജില്ലാ ജഡ്ജിയെ ഇടിച്ചുവീഴ്ത്തിയശേഷം ഓട്ടോ നിര്‍ത്താതെ പോവുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് ഓട്ടോഡ്രൈവര്‍ ലഖന്‍ കുമാര്‍ വര്‍മ, കൂട്ടാളി രാഹുല്‍ വര്‍മ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ധന്‍ബാദില്‍ മാഫിയാസംഘങ്ങളുടെ ഒട്ടേറെ കൊലപാതകക്കേസുകള്‍ കൈകാര്യം ചെയ്തിരുന്നത് ജഡ്ജി ഉത്തം ആനന്ദായിരുന്നു. സംഘത്തിലെ ചിലര്‍ക്ക് ജാമ്യം നിഷേധിച്ചതുമായി ബന്ധപ്പെട്ടാണ് കൊലപാതകം നടത്തിയതെന്നാണ് സംശയം.

SC says Dhanbad judge death case has wider ramifications

Tags:    

Similar News