ഗൗതം നവലാഖയുടെ ജാമ്യാപേക്ഷയിൻമേൽ ഉത്തരവ് പറയാൻ കേസ് മാറ്റിവച്ച് സുപ്രിംകോടതി

ഫെബ്രുവരി 19 നാണ് നവലാഖ സുപ്രിംകോടതിയെ സമീപിച്ചത്.

Update: 2021-03-26 13:25 GMT

ന്യൂഡൽഹി: ഭീമ കൊറേ​ഗാവ് കേസിൽ വിചാരണത്തടവിൽ കഴിയുന്ന പ്രമുഖ മാധ്യമപ്രവർത്തകനും ആക്ടിവിസ്റ്റുമായ​ ​ഗൗതം നവലാഖയുടെ നിയമപരമായ ജാമ്യത്തിനുള്ള അപേക്ഷ നിരസിച്ച ബോംബെ ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജിയിൽ ഉത്തരവ് പുറപ്പെടുവിക്കാൻ സുപ്രിംകോടതി കേസ് മാറ്റിവച്ചു.

ഫെബ്രുവരി എട്ടിന് അദ്ദേഹത്തിന്റെ അപേക്ഷ നിരസിച്ച ഹൈക്കോടതി, ജാമ്യാപേക്ഷ നേരത്തെ നിരസിച്ച പ്രത്യേക കോടതിയുടെ ഉത്തരവിൽ ഇടപെടാൻ ഒരു കാരണവും കാണുന്നില്ലെന്ന് പറഞ്ഞിരുന്നു. ദേശീയ അന്വേഷണ ഏജൻസി (എൻ‌ഐ‌എ) കോടതിയുടെ 2020 ജൂലൈ 12 ലെ വിധിന്യായത്തെ പരാമർശിച്ചായിരുന്നു ഇത്. ഫെബ്രുവരി 19 നാണ് നവലാഖ സുപ്രിംകോടതിയെ സമീപിച്ചത്.

ജസ്റ്റിസുമാരായ യു യു ലളിത്, ഇന്ദിര ബാനർജി, കെഎം ജോസഫ് എന്നിവരടങ്ങിയ മൂന്നം​ഗ ബെഞ്ച് ഹരജിയിൻമേൽ ഈ മാസം ആദ്യം ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) നോട്ടീസ് നൽകിയിരുന്നു.

69 കാരനായ നവലാഖയെ തലോജ സെൻട്രൽ ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്. സിആർ‌പി‌സി പ്രകാരം നിയമാനുസൃത ജാമ്യം തേടുന്ന അദ്ദേഹം, 90 ദിവസ കാലയളവിനുള്ളിൽ എൻ‌ഐ‌എ കുറ്റപത്രം സമർപ്പിച്ചിട്ടില്ലെന്നും അതിനാൽ ജാമ്യം ലഭിക്കാൻ അവകാശമുണ്ടെന്നും അദ്ദേഹം ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. 

Tags:    

Similar News