കൊവിഡ് 19: അസമിലെ തടങ്കല്‍പ്പാളയത്തില്‍ രണ്ടുവര്‍ഷം കഴിഞ്ഞവരെ മോചിപ്പിക്കാന്‍ സുപ്രിംകോടതി ഉത്തരവ്
അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ എതിര്‍ത്തു
വിദേശ പൗരന്‍മാരെന്നു മുദ്രകുത്തി, മൂന്നുവര്‍ഷം തടവില്‍ക്കഴിഞ്ഞവരെ വിട്ടയക്കാന്‍ നേരത്തേ അനുമതി നല്‍കിയിരുന്നു. എന്നാല്‍, രാജ്യത്തെ നിലവിലുള്ള സാഹചര്യത്തില്‍ കാലാവധി രണ്ടുവര്‍ഷമാക്കി കുറയ്ക്കാതിരിക്കാന്‍ കാരണം കാണുന്നില്ലെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി. 2019 മെയ് 10ലെ ഉത്തരവില്‍ പറഞ്ഞിരിക്കുന്ന അതേ നിബന്ധനകളിലും വ്യവസ്ഥകളിലുമാണ് വിട്ടയക്കേണ്ടത്. എന്നാല്‍ ഒരു ലക്ഷം രൂപ ബോണ്ടിനു പകരം 5,000 രൂപ ബോണ്ട് നല്‍കിയാല്‍ മതിയാവും. നേരത്തേ, മൂന്ന് വര്‍ഷത്തിലധികം തടങ്കലില്‍ കഴിഞ്ഞവരും രണ്ട് ലക്ഷം രൂപ ബോണ്ടും രണ്ട് ജാമ്യക്കാരും വേണമെന്നായിരുന്നു തടവുകാരെ മോചിപ്പിക്കാന്‍ സുപ്രിം കോടതിയുടെ നിബന്ധന. കൊറോണ വൈറസ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ അസമിലെ ആറ് തടങ്കല്‍പ്പാളയങ്ങളില്‍ കഴിയുന്നവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അസമിലെ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റായ ജസ്റ്റിസ് ഫോര്‍ ലിബര്‍ട്ടി ഇനീഷ്യേറ്റീവ് സമര്‍പ്പിച്ച അപേക്ഷയിലാണ് തിങ്കളാഴ്ച കോടതിയുടെ ഉത്തരവുണ്ടായത്. അതേസമയം, അപേക്ഷയില്‍ വാദം കേള്‍ക്കുന്നതിനിടെ മോചിതരാകുന്നവര്‍ പോവുന്നിടത്തെല്ലാം രോഗബാധയുണ്ടാകുമെന്ന് ആശങ്കയുണ്ടെന്നു പറഞ്ഞ് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ എതിര്‍ത്തു. എന്നാല്‍, തടങ്കലില്‍ കഴിയുന്നവര്‍ക്ക് രോഗബാധയുണ്ടെന്ന അടിസ്ഥാനരഹിതമായ ആരോപണമാണ് അറ്റോര്‍ണി ജനറലിന്റെ ആശങ്കയ്ക്കു കാരണമെന്ന് ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ ഷു ഐബ് ആലം കോടതിയെ അറിയിച്ചു. ഗോരാണുബാധയുടെ കേന്ദ്രമായി തടങ്കല്‍പ്പാളയങ്ങള്‍ മാറുന്നത് തടയുകയെന്നതാണ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതിന്റെയും വ്യക്തികളെ മോചനത്തിന്റെയും ഉദ്ദേശ്യമെന്നും
ജയിലുകളും തടങ്കലിലും അഭൂതപൂര്‍വമായ തോതില്‍ പകര്‍ച്ചവ്യാധി പിടിപെടാനുള്ള സാധ്യത കണക്കിലെടുത്ത് രണ്ട് വര്‍ഷത്തെ കാലയളവ് കുറയ്ക്കുകണമെന്നും ആലം വാദിച്ചു. എന്നാല്‍, ഈ ഘട്ടത്തില്‍ രണ്ട് വര്‍ഷമോ അതില്‍ കൂടുതലോ തടങ്കലില്‍ കഴിഞ്ഞവരെ മാത്രമേ വിട്ടയക്കുകയുള്ളൂവെന്ന് ബെഞ്ച് നിരീക്ഷിച്ചു. ജയിലുകള്‍ കൊവിഡ് 19 ന്റെ പ്രഭവ കേന്ദ്രമായി മാറുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ കോടതി ഇതിനകം നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഉന്നത സമിതിയുടെ നിര്‍ദേശങ്ങള്‍ ക്ഷണിച്ചിട്ടുണ്ടെന്നും മാര്‍ച്ച് 16ന് പുറപ്പെടുവിച്ച സുപ്രിംകോടതി ഉത്തരവുകളെ പരാമര്‍ശിച്ച് അഭിഭാഷകന്‍ തല്‍ഹ അബ്ദുള്‍ റഹ്മാന്‍ ചൂണ്ടിക്കാട്ടി. ഇദ്ദേഹം സമര്‍പ്പിച്ച ഹരജിയില്‍ തടവുകാര്‍ക്ക് പരോള്‍ നല്‍കാനുള്ള മാര്‍ഗനിര്‍ദേശങ്ങളും ആരാഞ്ഞിരുന്നു. 802 ഓളം തടവുകാര്‍ അസമിലെ തടങ്കല്‍പ്പാളയത്തില്‍ തിങ്ങിനിറഞ്ഞ് കഴിയുന്നതിനാല്‍ പകര്‍ച്ച വ്യാധി പടരാന്‍ സാധ്യതയുണ്ടെന്നും പ്രതിരോധ ശേഷം കുറഞ്ഞതിനാലും മോശം ജീവിത സാഹചര്യങ്ങളായിട്ടും അവര്‍ക്ക് പരോള്‍ ലഭ്യമാക്കിയിട്ടില്ലെന്നും അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
