വിദ്വേഷ പ്രസംഗം: യോഗിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നിഷേധിച്ചതിനെതിരായ അപ്പീല്‍ സുപ്രിംകോടതി തള്ളി

Update: 2022-08-26 09:51 GMT

ന്യൂഡല്‍ഹി: 2007ലെ വിദ്വേഷപ്രസംഗ കേസില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നിഷേധിച്ചതിനെതിരായ അപ്പീല്‍ സുപ്രിംകോടതി തള്ളി. 2007ല്‍ ഗോരഖ്പൂരില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നിഷേധിച്ച അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള അപ്പീല്‍ ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചാണ് തള്ളിയത്. കേസില്‍ ആഗസ്ത് 24ന് വാദം പൂര്‍ത്തിയാക്കി സുപ്രിംകോടതി ഉത്തരവ് ഇന്നത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു.

വിദ്വേഷപ്രസംഗം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഹരജിക്കാര്‍ സമര്‍പ്പിച്ച സിഡിയില്‍ കൃത്രിമം കാണിച്ചെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ വാദിച്ചു. ഈ കേസില്‍ ഒന്നും അവശേഷിക്കുന്നില്ല. സിഡി സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് അയച്ചിരുന്നു. അതില്‍ കൃത്രിമം നടന്നതായി കണ്ടെത്തി. ഹരജിയില്‍ ഉന്നയിക്കപ്പെട്ട വിഷയം നേരത്തെ തന്നെ ഹൈക്കോടതി പരിശോധിച്ചതാണ്.

15 വര്‍ഷത്തിന് ശേഷം ചത്ത കുതിരയെ തല്ലാന്‍ കഴിയില്ല. 2018 ഫെബ്രുവരിയില്‍ പ്രോസിക്യൂഷന്‍ അനുമതി സംബന്ധിച്ച് തീരുമാനമെടുക്കല്‍ പ്രക്രിയയില്‍ നടപടിക്രമ പിശക് കണ്ടെത്തിയിട്ടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നുവെന്നും റോത്തഗി കൂട്ടിച്ചേര്‍ത്തു. പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരേ പര്‍വേസ് പര്‍വാസ് ഉള്‍പ്പെടെയുള്ളവരാണ് സുപ്രിംകോടതിയെ സമീപിച്ചത്. കേസില്‍ ക്രിമിനല്‍ നടപടിയില്ലെങ്കില്‍ അനുമതിയുടെ ചോദ്യം എവിടെയാണെന്ന് ജസ്റ്റിസുമാരായ ഹിമ കോലി, സി ടി രവികുമാര്‍ എന്നിവര്‍ ഹരജിക്കാരുടെ അഭിഭാഷകനോട് ചോദിച്ചു.

ക്രിമിനല്‍ കേസിലെ നിര്‍ദിഷ്ട പ്രതിയെ സംബന്ധിച്ച് സംസ്ഥാനത്തിന് സിആര്‍പിസി 196 പ്രകാരം ഉത്തരവ് പുറപ്പെടുവിക്കാന്‍ കഴിയുമോ ? ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 163 പ്രകാരം നല്‍കിയിരിക്കുന്ന സ്‌കീം അനുസരിച്ച് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുകയും എക്‌സിക്യൂട്ടീവ് തലവനുമാണ് പ്രതിചേര്‍ത്തയാള്‍. ഹൈക്കോടതി ഈ വിഷയം അഭിസംബോധന ചെയ്തിട്ടില്ലെന്നും പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നിഷേധിച്ചതിനാല്‍ കേസ് അവസാനിപ്പിക്കുന്നതിന് റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നും ഹരജിക്കാരെ പ്രതിനിധീകരിച്ച് അഭിഭാഷകന്‍ ഫുസൈല്‍ അഹമ്മദ് അയ്യൂബി കോടതിയില്‍ പറഞ്ഞു.

ഒരു കേസുണ്ടെങ്കില്‍ മാത്രമേ അനുമതി ലഭിക്കൂ, കേസൊന്നുമില്ലെങ്കില്‍ അനുമതിയുടെ ചോദ്യം എവിടെയാണ്- ബെഞ്ച് ഹരജിക്കാരുടെ അഭിഭാഷകനോട് വീണ്ടും ആരാഞ്ഞു. '2008ല്‍ ഹരജിക്കാരന്‍ ഒരു സിഡി നല്‍കി. അത് പൊട്ടിയതായിരുന്നു. അഞ്ച് വര്‍ഷത്തിന് ശേഷം വിദ്വേഷ പ്രസംഗം റെക്കോര്‍ഡ് ചെയ്തതായി അവകാശപ്പെട്ട് മറ്റൊരു സിഡിയും നല്‍കി. എന്നാല്‍, ഇതില്‍ കൃത്രിമം നടന്നതായി കണ്ടെത്തിയിട്ടുണ്ട്- റോത്തഗി കോടതിയെ അറിയിച്ചു. രണ്ട് സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തിയെന്നാരോപിച്ചാണ് അന്ന് എംപിയായിരുന്ന യോഗി ആദിത്യനാഥിനും മറ്റ് നിരവധി പേര്‍ക്കുമെതിരേ ഗോരഖ്പൂരിലെ പോലിസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.