വ്യോമഗതാഗത മേഖലയിലെ 10,000 തൊഴിലുകള്‍ സ്വദേശിവല്‍ക്കരിക്കാനൊരുങ്ങി സൗദി

Update: 2021-09-27 08:39 GMT

ജിദ്ദ: സൗദി വ്യോമഗതാഗത മേഖലയിലെ സ്വദേശിവല്‍ക്കരണം ഊര്‍ജ്ജിതമാക്കുന്നത് സംബന്ധിച്ച് സിവില്‍ ഏവിയേഷന്‍ അതോറിറ്റി, മാനവ വിഭവശേഷി വികസന നിധി (ഹദഫ്) മേധാവികള്‍ ചര്‍ച്ച നടത്തി. വ്യോമമേഖലയുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളില്‍ 10,000 തൊഴിലുകള്‍ സ്വദേശിവല്‍ക്കരിക്കാനാണ് സിവില്‍ ഏവിയേഷന്‍ ലക്ഷ്യമിടുന്നത്. 28 സെക്ടറുകളിലായി പതിനായിരത്തോളം തൊഴിലുകളാണ് സ്വദേശി വല്‍ക്കരിക്കുക. പൈലറ്റ്, കോ-പൈലറ്റ്, റണ്‍വേ ആന്‍് ഗ്രൗണ്ട് സര്‍ വീസ് കോ-ഓര്‍ഡിനേറ്റേര്‍സ്, സാങ്കേതിക വിദഗ്ധര്‍, കാറ്ററിങ്, കാര്‍ഗോ മേഖലകള്‍ ഉള്‍പ്പടെയാണ് സ്വദേശി വല്‍ക്കരിക്കുന്നതെന്ന് അറബ് ന്യൂസ് റിപ്പോര്‍ട്ട ചെയ്യുന്നു. വിഷന്‍ 2030 ന്റെ ഭാഗമായാണ് സ്വദേശി വല്‍കരണം ഊര്‍ജ്ജിതപ്പെടുത്തിയത്.

റിയാദിലെ സിവില്‍ ഏവിയേഷന്‍ ആസ്ഥാനത്താണ് ജനറല്‍ അതോറിറ്റി മേധാവി അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ല അല്‍ദഈലജും ഹദഫ് മേധാവി തുര്‍ക്കി ബിന്‍ അബ്ദുല്ല അല്‍ജവൈനിയും കൂടിക്കാഴ്ച നടത്തിയത്. ഈ വര്‍ഷം ജനുവരിയിലാണ് സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റി, മാനവവിഭവശേഷി-സാമൂഹിക വികസന മന്ത്രാലയത്തിന്റെ സഹകരണത്തോടെ പൊതു, സ്വകാര്യ വ്യോമഗതാഗത രംഗത്തെ ജോലികള്‍ സ്വദേശിവല്‍ക്കരിക്കാനുള്ള സംരംഭം ആരംഭിച്ചത്.