'പോപുലർ ഫ്രണ്ടുകാർ മാത്രമാണോ ഹർത്താൽ നടത്തി പൊതുമുതൽ നശിപ്പിച്ചത് ? 'വിവേചനപരമായ തിടുക്കം ആരോഗ്യകരമായ ജനാധിപത്യത്തിൻ്റെ ലക്ഷണമല്ല': ജപ്തിക്കെതിരേ എസ്കെഎസ്എസ്എഫ് നേതാവ്

Update: 2023-01-21 11:39 GMT

കോഴിക്കോട്: ഹർത്താലിന്റെ മറവിൽ ഭരണകൂടം നടത്തുന്ന വിവേചനപരമായ ജപ്തി നടപടികൾ‌ക്കെതിരെ എസ്കെഎസ്എസ്എഫ് നേതാവ് സത്താർ പന്തല്ലൂർ. "പോപ്പുലർ ഫ്രണ്ട് കാർ മാത്രമാണോ നമ്മുടെ നാട്ടിൽ ഹർത്താൽ നടത്തി പൊതുമുതൽ നശിപ്പിച്ചത് ? ചെറുതും വലുതുമായ വിവിധ സംഘടനകളും സമരക്കാരും പൊതുമുതൽ നശിപ്പിച്ചതിലൊന്നും ഈ ജാഗ്രത കാണിക്കാത്തതിൻ്റെ താത്പര്യം എന്താണ് ? സത്താർ പന്താല്ലൂർ ചോദിച്ചു. ഫേസ് ബുക്ക് പേജിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.




 ഫേസ് ബുക്ക്‌ പോസ്റ്റിന്റെ പൂർണ രൂപം:

പോപ്പുലർ ഫ്രണ്ട് ഹർത്താലിന്റെ പേരിൽ ദ്രുത ഗതിയിൽ ജപ്തി നടപടികൾ നടക്കുകയാണ്. പൊതുമുതൽ നശിപ്പിച്ചാൽ അത് ബന്ധപ്പെട്ടവരിൽ നിന്ന് തിരിച്ച് പിടിക്കാൻ കോടതിയും സർക്കാറും ജാഗ്രത കാണിക്കുന്നത് ശുഭസൂചനയാണ്.

എന്നാൽ ഈ പോപ്പുലർ ഫ്രണ്ട് കാർ മാത്രമാണോ നമ്മുടെ നാട്ടിൽ ഹർത്താൽ നടത്തി പൊതുമുതൽ നശിപ്പിച്ചത് ? ചെറുതും വലുതുമായ വിവിധ സംഘടനകളും സമരക്കാരും പൊതുമുതൽ നശിപ്പിച്ചതിലൊന്നും ഈ ജാഗ്രത കാണിക്കാത്തതിൻ്റെ താത്പര്യം എന്താണ് ?

പോപുലർ ഫ്രണ്ട് ഒരു തീവ്രമായ ആവിഷ്കാരമാണ്. എന്നുവെച്ച് പൊതുമുതൽ നശിപ്പിച്ച കുറ്റം അവരുടെ ഹർത്താൽ മുതൽ ആരംഭിക്കുകയോ അവസാനിക്കുകയോ ചെയ്യേണ്ടതല്ല. എന്നാൽ വിവേചനമെന്ന് തോന്നിക്കുന്ന തിടുക്കം ആരോഗ്യകരമായ ജനാധിപത്യത്തിൻ്റെയോ നിയമ വാഴ്ചയുടേയോ ലക്ഷണമല്ല. അനീതിക്കിരയാവുന്നവർ അവർ ആരായാലും അവർക്ക് വേണ്ടി നിലകൊള്ളുന്നതാകണം നമ്മുടെ നീതിന്യായ സംവിധാനവും ജനാധിപത്യ വ്യവസ്ഥയും.

പോപുലർ ഫ്രണ്ട്, എൻ ഡി എഫ് ആയിരുന്ന കാലം മുതൽ കൃത്യമായ അകലവും എതിർപ്പും സമുദായ നേതൃത്വം കാണിച്ചിട്ടുണ്ട്. ആ നിലപാടിലൊന്നും യാതൊരു മാറ്റവുമില്ല.

Similar News