ശിര്‍ക്ക് ചെയ്ത് 'മതേതരത്വം' പ്രകടിപ്പിക്കുന്നത് കപടതയാണ്; ലീഗ് സ്ഥാനാര്‍ഥിക്കെതിരേ ഒളിയമ്പുമായി സമസ്ത നേതാവ്

Update: 2021-03-16 14:31 GMT

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗുരുവായൂരില്‍ നിന്നു മല്‍സരിക്കുന്ന ലീഗ് സ്ഥാനാര്‍ഥി കെ എന്‍ എ ഖാദറിനെതിരേ ഒളിയമ്പുമായി സമസ്ത നേതാവ് രംഗത്ത്. പ്രചാരണത്തിനിടെ ഗുരുവായൂര്‍ ക്ഷേത്രനടയിലെത്തി കൈകൂപ്പി തൊഴുത് കാണിക്കയിടുകയും ഗുരുവായൂരപ്പനെ പുകഴ്ത്തുകയും ചെയ്തതിനെതിരേയാണ് സമസ്ത യുവജന വിഭാഗമായ എസ് വൈഎസിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി ഫേസ്ബുക്കിലൂടെ വിമര്‍ശിക്കുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് മതേതരത്വം പ്രകടിപ്പിക്കാന്‍ വേണ്ടി സ്ഥാനാര്‍ഥികള്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളെയും അദ്ദേഹം തുറന്നെതിര്‍ക്കുന്നുണ്ട്. ഏകദൈവ വിശ്വാസി ശിര്‍ക്ക്(ബഹുദൈവാരാധന) ചെയ്ത് കൊണ്ട് 'മതേതരത്വം' പ്രകടിപ്പിക്കുന്നത് കപടതയാണെന്നും 'ഗുരുവായൂരപ്പന്‍ തന്നെ കാണുന്നുണ്ടെന്നും എല്ലാം അറിയുന്നുണ്ടെന്നും അനുഗ്രഹിക്കുമെന്നും' പറയുന്നത് ആദര്‍ശത്തെ ബലികഴിച്ചുകൊണ്ട് തന്നെയാണെന്നും നാസര്‍ ഫൈസി തുറന്നടിക്കുന്നു.

    സ്ഥാനാര്‍ഥിയായ ശേഷം ഗുരുവായൂര്‍ ക്ഷേത്ര നടയിലെത്തി കൈകൂപ്പി തൊഴുത് കാണിക്കയിട്ടാണ് കെ എന്‍ എ ഖാദര്‍ പ്രചാരണത്തിനു തുടക്കം കുറിച്ചത്. കിഴക്കേ ഗോപുരനടയിലെത്തി തികഞ്ഞ ഗുരുവായൂരപ്പനെ പോലെ ചെരിപ്പഴിച്ച് വച്ച് നടയിലെത്തി തൊഴുത് കാണിക്കയര്‍പ്പിച്ച് നടപ്പുരയില്‍ നിന്ന് പുറത്തുകടന്ന ശേഷം കടകളില്‍ കയറിയാണ് വോട്ടഭ്യര്‍ഥനയ്ക്കു തുടക്കം കുറിച്ചത്. തുടര്‍ന്ന് ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സത്യഗ്രഹ സ്മാരക സ്തൂപത്തിനു മുന്നിലെത്തി പുഷ്പാര്‍ച്ചന നടത്തി. ഗുരുവായൂരപ്പന്‍ തന്റെ മനസ്സ് കാണുന്നുണ്ടെന്നും അനുഗ്രഹമുണ്ടാവുമെന്നും രാഷ്ട്രീയ കുചേലന്റെ അവില്‍പ്പൊതി ഭഗവാന്‍ സ്വീകരിക്കാതിരിക്കില്ലെന്നും കെ എന്‍ എ ഖാദര്‍ പറഞ്ഞിരുന്നു. ഗുരുവായൂരില്‍ എല്ലാ വിശ്വാസികളും വിശ്വാസമില്ലാത്തവരും രാഷ്ട്രീയമുള്ളവരും അല്ലാത്തവരും എനിക്ക് വോട്ട് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീര്‍ച്ചയായും ഭഗവാന്‍ ഗുരുവായൂരപ്പന്‍ എന്റെ, ഞങ്ങളുടെ മനസ്സ് കാണുന്നു. അദ്ദേഹം തീര്‍ച്ചയായും അനുഗ്രഹിച്ചിട്ടുണ്ട് എന്നാണ് ഞാന്‍ കരുതുന്നത്. ഈ രാഷ്ട്രീയ കുചേലന്റെ അവില്‍പ്പൊതി ഭഗവാന്‍ സ്വീകരികരിക്കാതിരിക്കില്ലെന്ന് എനിക്ക് നല്ല ഉറപ്പുണ്ടെന്നുമായിരുന്നു കെ എന്‍ എ ഖാദറിന്റെ പരാര്‍ശം. ഇതിനെതിരേയാണ് നാസര്‍ ഫൈസിയുടെ വിമര്‍ശനം.

നാസര്‍ ഫൈസി കൂടത്തായിയുടെ ഫേസ് ബുക്ക് പോസ്റ്റ്:

    ഏകദൈവ വിശ്വാസി ശിര്‍ക്ക് ചെയ്ത് കൊണ്ട് 'മതേതരത്വം' പ്രകടിപ്പിക്കുന്നത് കപടതയാണ്. കേരള നിയമസഭയില്‍ വേദങ്ങളും ഉപനിഷത്തുകളും ഉദ്ധരിച്ച് ആര്‍ഷഭാരതീയതയുടെ മാനവികത സമര്‍ത്ഥിക്കുന്നതു കേട്ടപ്പോള്‍ വേദ പഠനത്തിലുള്ള ജ്ഞാനത്തില്‍ അഭിമാനിച്ചിരുന്നു. ഇസ് ലാമും ഹൈന്ദവതയും മാനവികമാണെന്ന് അറിയുകയും അറിയിക്കുകയും ചെയ്യുന്നത് മതേതരത്വന്റെ കാതലും കരുതലുമാണ്. അത്രയുമാണ് ഹിന്ദു മുസ് ലിം വിശ്വാസികള്‍ പരസ്പരം ചേര്‍ന്നും ചേര്‍ത്തും നിര്‍ത്തുന്നുമുള്ളൂ. മതേതരത്വത്തിനും മാനവികതക്കും അതിലപ്പുറം ശിര്‍ക്കിനെ സ്വീകരിക്കണമെന്ന് ബഹുദൈവ വിശ്വാസികള്‍ക്ക് പോലും ശാഠ്യമില്ല.

    ഗുരുവായൂരപ്പനു കഴിവുണ്ടെന്ന് മുസ് ലിംകളും വിശ്വാസിച്ചാലേ മാനവികമാകൂ എന്ന് ഹൈന്ദവിശ്വാസികള്‍ പോലും പറയില്ല. പിന്നെ വണങ്ങി വഴങ്ങിയ ശേഷം 'ഗുരുവായൂരപ്പന്‍ തന്നെ കാണുന്നുണ്ടെന്നും എല്ലാം അറിയുന്നുണ്ടെന്നും അനുഗ്രഹിക്കുമെന്നും' പറയുന്നത് ആദര്‍ശത്തെ ബലികഴിച്ചുകൊണ്ട് തന്നെയാണ്. അറിവിന്റെ ആഴമുള്ളവരില്‍ നിന്ന് തന്നെ പ്രകടമാകുന്ന ഈ രാഷ്ട്രീയ കപടതയെ ബഹുദൈവ വിശ്വാസികള്‍ പോലും പുച്ഛത്തോടേ കാണൂ. തിരഞ്ഞെടുപ്പല്ല പരലോക മോക്ഷമാണ് വിശ്വാസിക്ക് പ്രധാനം. അങ്ങാടിപ്പുറം തളിക്ഷേത്രത്തിന്റെ പടിവാതില്‍ കത്തിയപ്പോള്‍ പാഞ്ഞെത്തിയ വന്ദ്യരായ ശിഹാബ് തങ്ങള്‍ പിന്തുണ നല്‍കിയത് ക്ഷേത്രനടയിലെ ദൈവങ്ങളെ പ്രാര്‍ത്ഥിച്ചുകൊണ്ടല്ല. ഏറ്റവും നല്ല മതവാദിയും മതേതരവാദിയുമായിരുന്നു തങ്ങള്‍ എന്ന് നാമറിയുകയായിരുന്നു.


*മുസ്ലിമിന് ശിർക്കിലല്ല മതേതരത്വം* ഏക ദൈവ വിശ്വാസി ശിർക്ക് ചെയ്ത് കൊണ്ട് "മതേതരത്വം" പ്രകടിപ്പിക്കുന്നത് കപടതയാണ്.കേരള...

Posted by Nasar Faizy Koodathai on Tuesday, 16 March 2021

Samastha leader against the League candidate KNA Khader

Tags:    

Similar News