പാലാ ബിഷപ്പിന്റെ ആശങ്കയെ സമസ്തയും കാന്തപുരവും ഭീഷണികൊണ്ട് അമര്‍ച്ച ചെയ്യുന്നു: ശോഭാ സുരേന്ദ്രന്‍

പാലാ ബിഷപ്പ് പ്രസ്താവന പിന്‍വലിക്കണമെന്ന കാന്തപുരത്തിന്റെ പ്രസ്താവനക്കും സംസ്ഥാന സര്‍ക്കാറിലേ ഒരു മന്ത്രി അദ്ദേഹത്തെ സന്ദര്‍ശിച്ചത് സര്‍ക്കാര്‍ നിലപാടല്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന സമസ്തയുടെ പ്രസ്താവനക്കും ഭീഷണിയുടെ സ്വരമാണ്.

Update: 2021-09-20 09:40 GMT

കോഴിക്കോട്: പാലാ ബിഷപ്പിന്റെ ആശങ്കയെ സമസ്തയും കാന്തപുരവും ഭീഷണികൊണ്ട് അമര്‍ച്ച ചെയ്യാനാണ് ശ്രമിക്കുന്നതെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. അഭിവന്ദ്യനായ പാലാ ബിഷപ്പ് ക്രിസ്ത്യന്‍ സമുദായത്തിന്റെ ഒരു വലിയ ആശങ്ക വെളിപ്പെടുത്തിയപ്പോള്‍ അതിനെ ഭീഷണികൊണ്ട് അമര്‍ച്ച ചെയ്യാനാണ് സമസ്തയും കാന്തപുരവും ശ്രമിക്കുന്നത്.

പള്ളിമേടക്കകത്ത് സഭാവിശ്വാസികള്‍ ജാഗ്രത പാലിക്കേണ്ട ഒരു വിഷയത്തെ കുറിച്ചു സംസാരിച്ചതിനു ബിഷപ്പിനെ കുരിശിലേറ്റുകയാണ്. പാലാ ബിഷപ്പ് പ്രസ്താവന പിന്‍വലിക്കണമെന്ന കാന്തപുരത്തിന്റെ പ്രസ്താവനക്കും സംസ്ഥാന സര്‍ക്കാറിലേ ഒരു മന്ത്രി അദ്ദേഹത്തെ സന്ദര്‍ശിച്ചത് സര്‍ക്കാര്‍ നിലപാടല്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന സമസ്തയുടെ പ്രസ്താവനക്കും ഭീഷണിയുടെ സ്വരമാണെന്നും ശോഭ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

അഭിവന്ദ്യനായ പാലാ ബിഷപ്പ് ക്രിസ്ത്യന്‍ സമുദായത്തിന്റെ ഒരു വലിയ ആശങ്ക വെളിപ്പെടുത്തിയപ്പോള്‍ അതിനെ ഭീഷണികൊണ്ട് അമര്‍ച്ച ചെയ്യാനാണ് സമസ്തയും കാന്തപുരവും ശ്രമിക്കുന്നത്. പള്ളിമേടക്കകത്ത് സഭാവിശ്വാസികള്‍ ജാഗ്രത പാലിക്കേണ്ട ഒരു വിഷയത്തെ കുറിച്ചു സംസാരിച്ചതിനു ബിഷപ്പിനെ കുരിശിലേറ്റുകയാണ്. പാലാ ബിഷപ്പ് പ്രസ്താവന പിന്‍വലിക്കണമെന്ന കാന്തപുരത്തിന്റെ പ്രസ്താവനക്കും സംസ്ഥാന സര്‍ക്കാറിലേ ഒരു മന്ത്രി അദ്ദേഹത്തെ സന്ദര്‍ശിച്ചത് സര്‍ക്കാര്‍ നിലപാടല്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന സമസ്തയുടെ പ്രസ്താവനക്കും ഭീഷണിയുടെ സ്വരമാണ്.

സിപിഎമ്മും സര്‍ക്കാരും തങ്ങളോടൊപ്പമാണെന്ന് വ്യക്തമാക്കുകയാണ് സമസ്ത. ഇടത് മുന്നണി ക്രിസ്ത്യന്‍ സമുദായത്തോട് കാണിക്കുന്ന നിലപാട് തങ്ങളോട് എടുത്താല്‍ ഒരു കാലത്തും അധികാരത്തില്‍ വരാന്‍ കഴിയില്ലെന്ന ധ്വനി കൂടെയുണ്ട് സമസ്തയുടെ പ്രസ്താവനക്ക്. 1987 ല്‍ നായനാര്‍ ശരിഅത്തിനെതിരേ നിലപാട് സ്വീകരിച്ചു അധികാരത്തില്‍ വന്നെങ്കിലും പിന്നീടൊരിക്കലും സിപിഎമ്മിന് ആ നിലപാട് തുടരാന്‍ കഴിഞ്ഞില്ല. ആഗോള തീവ്രഇസ്ലാമിക ശക്തികളുടെ നിലപാടുകളാണ് സിപിഎം അതിന് ശേഷം സ്വീകരിച്ചിട്ടുള്ളത്. സദ്ദാം ഹുസൈന്‍ വിഷയത്തിലും, ഹാഗിയ സോഫിയ വിഷയത്തിലും, ഫലസ്തീനില്‍ മലയാളിയായ സൗമ്യ ഹമാസ് ഭീകരവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടപ്പോഴും നാം ഇത് കണ്ടതാണ്. ഭീകരവാദികളുടെ തടവറയിലായ പിണറായി വിജയന് ആര്‍ജ്ജവമുണ്ടെങ്കില്‍ സമസ്തക്ക് ഉടന്‍ മറുപടി നല്‍കണം. കേരളത്തിലെ മറ്റു സമുദായങ്ങളോടുള്ള വേര്‍തിരിവ് അവസാനിപ്പിക്കണം. പൊതുസമൂഹത്തിന്റെ ആശങ്കയകറ്റാന്‍ നാര്‍ക്കോട്ടിക് ജിഹാദില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണം.