ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവിയാക്കിയ നടപടി: ഇടതു സര്‍ക്കാര്‍ കോടതിയെ നോക്കുകുത്തിയാക്കുന്നു-പി അബ്ദുല്‍ ഹമീദ്

Update: 2021-01-01 12:55 GMT

തിരുവനന്തപുരം: അനാഥ ബാലികയെ ആര്‍എസ്എസ് നേതാവ് പീഡിപ്പിച്ചെന്ന കേസന്വേഷണത്തില്‍ ക്രൈംബ്രാഞ്ച് ഐജിയായിരിക്കേ വീഴ്ച വരുത്തിയെന്നു ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് അന്വേഷണ ചുമതലയില്‍ നിന്നു ഹൈക്കോടതി മാറ്റിയ ഐജി എസ് ശ്രീജിത്തിനെ എഡിജിപിയായും െ്രെകംബ്രാഞ്ച് മേധാവിയായും നിയമിച്ചതിലൂടെ ഇടതു സര്‍ക്കാര്‍ കോടതിയെ നോക്കുകുത്തിയാക്കുകയും പൊതുസമൂഹത്തെ വിഡ്ഢികളാക്കുകയുമാണ് ചെയ്തതെന്ന് എസ് ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്. പാലത്തായി പീഢനക്കേസില്‍ പ്രതിയായ ആര്‍എസ്എസ് നേതാവ് പത്മനാഭനെ രക്ഷിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആര്‍എസ്എസ്സില്‍ നിന്ന് അച്ചാരം വാങ്ങി ക്വട്ടേഷന്‍ എടുത്തിരിക്കുകയാണ്. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന ഈ കേസ് അട്ടിമറിക്കാനാണ് ക്രൈംബ്രാഞ്ച് മേധാവിയായി ശ്രീജിത്തിനെ കൊണ്ടുവന്നിരിക്കുന്നത്.

    പാലത്തായി കേസില്‍ പ്രതിക്ക് അനുകൂലമായി കേസന്വേഷണത്തില്‍ വീഴ്ച വരുത്തിയതിനെതിരേ വ്യാപകമായ പ്രതിഷേധമുയര്‍ന്നിട്ടും സര്‍ക്കാര്‍ ശ്രീജിത്തിനെ സംരക്ഷിക്കുകയായിരുന്നു. അവസാനം ഇരയുടെ മാതാവ് ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ശ്രീജിത്തിനെ അന്വേഷണ ചുമതലയില്‍ നിന്നു മാറ്റിയത്. ക്രമസമാധാന പാലനത്തിലും നീതി നടപ്പാക്കുന്നതിലും ഗുരുതരമായ വീഴ്ചയാണ് ശ്രീജിത്തിന്റെ സര്‍വീസ് റെക്കോഡിലുടനീളം രേഖപ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തില്‍ കാല്‍ നൂറ്റാണ്ടിന്റെ സര്‍വീസിനിടെ ക്രമവിരുദ്ധമായ ഇടപെടലുകളും വീഴ്ചകളും പ്രതികള്‍ക്കനുകൂലമായ നിലപാടെടുത്തതായി പരാതിയുമുള്ള ഉദ്യോഗസ്ഥനെ സംരക്ഷിക്കുകയും ഉന്നത സ്ഥാനങ്ങളില്‍ അവരോധിക്കുകയും ചെയ്യുന്നത് ജനങ്ങള്‍ക്ക് പോലിസിലുള്ള വിശ്വാസം നഷ്ടപ്പെടാനിടയാക്കും. ശ്രീജിത്തിനെയും ആര്‍എസ്എസ് ക്രിമിനലുകളെയും സംരക്ഷിക്കുന്നതില്‍ നിന്ന് ഇടതു സര്‍ക്കാരും മുഖ്യമന്ത്രി പിണറായി വിജയനും പിന്മാറണമെന്ന് പി അബ്ദുല്‍ ഹമീദ് ആവശ്യപ്പെട്ടു.

S Sreejith the head of crime branch: P Abdul Hameed against LDF govt

Tags:    

Similar News