ചെർണോബിൽ പിടിച്ചെടുത്തു, യുക്രെയ്ന്‍ അധിനിവേശത്തിന്റെ ആദ്യ ദിനം വിജയകരമെന്ന് റഷ്യന്‍ സൈന്യം

ചെര്‍ണോബിലിലെ ന്യൂക്ലിയര്‍ പവര്‍ പ്ലാന്റിന്റെ നിയന്ത്രണം എറ്റെടുത്തുകൊണ്ട് യുക്രെയ്ന്‍ അധിനിവേശത്തിന്റെ ആദ്യ ദിനം വിജയകരമെന്ന് റഷ്യന്‍ സൈന്യം പ്രഖ്യാപിച്ചു.

Update: 2022-02-24 18:46 GMT

മോസ്കോ: യുക്രെയ്നിലെ ചെര്‍ണോബില്‍ പിടിച്ചെടുത്തുകൊണ്ട് ആദ്യ ദിന യുദ്ധം റഷ്യ അവസാനിപ്പിച്ചു. ചെര്‍ണോബിലിലെ ന്യൂക്ലിയര്‍ പവര്‍ പ്ലാന്റിന്റെ നിയന്ത്രണം എറ്റെടുത്തുകൊണ്ട് യുക്രെയ്ന്‍ അധിനിവേശത്തിന്റെ ആദ്യ ദിനം വിജയകരമെന്ന് റഷ്യന്‍ സൈന്യം പ്രഖ്യാപിച്ചു. 1986ലെ ദുരന്തം വീണ്ടും ആവര്‍ത്തിക്കാതിരിക്കാന്‍ തങ്ങളുടെ സൈന്യം കനത്ത പോരാട്ടം നടത്തിയെന്ന്‌ യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കി പറഞ്ഞു.

സൈനിക നടപടിക്ക് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ ഉത്തരവിട്ട് നിമിഷങ്ങള്‍ക്കുള്ളിലാണ് യുക്രെയ്നില്‍ വ്യോമാക്രമണം തുടങ്ങിയത്. യുക്രെയ്നിലെ പല മേഖലകളിലും മിസൈലുകള്‍ പതിച്ചു. ഉഗ്ര സ്‌ഫോടനങ്ങള്‍ പല ഭാഗത്ത് നിന്ന് റിപോര്‍ട്ട് ചെയ്തു.

റഷ്യൻ സൈന്യം 11 വ്യോമതാവളങ്ങൾ ഉൾപ്പെടെ 74 യുക്രേനിയൻ സൈനിക കേന്ദ്രങ്ങൾ നശിപ്പിച്ചതായി വ്യാഴാഴ്ച റഷ്യയുടെ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് എഎഫ്പി റിപോർട്ട് ചെയ്തു. പിശക് കാരണം ഒരു എസ്‌‌യു-25 ആക്രമണ ജെറ്റ് നഷ്ടപ്പെട്ടതായും റഷ്യൻ മന്ത്രാലയം സ്ഥിരീകരിച്ചു.

റഷ്യന്‍ ഷെല്ലാക്രമണത്തില്‍ 40 യുക്രേനിയന്‍ സൈനികരും പത്തോളം സാധാരണക്കാരും കൊല്ലപ്പെട്ടതായി റിപോര്‍ട്ട് പുറത്തുവന്നിരുന്നു. യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലെന്‍സ്‌കിയുടെ ഉപദേശകനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സാണ് ഇക്കര്യം റിപോര്‍ട്ട് ചെയ്തത്.