റഷ്യ 150 കുട്ടികളെ കൊലപ്പെടുത്തി, നാനൂറിലധികം സ്‌കൂളുകള്‍ നശിപ്പിച്ചു: യുക്രെയ്ന്‍

”ഇതൊരു ഭരണകൂട ഭീകരതയാണ്. അതിനാലാണു റഷ്യയെ തടയേണ്ടത്. കാരണം റഷ്യ കൂടുതല്‍ മുന്നോട്ടുപോകും. മറ്റു രാജ്യങ്ങളെ ആക്രമിക്കും”

Update: 2022-03-21 17:30 GMT

കിവ്: റഷ്യ യുക്രെയ്നില്‍ ഭരണകൂട ഭീകരത നടത്തുകയാണെന്നും മറ്റു രാജ്യങ്ങളെയും ആക്രമിക്കുമെന്നും യുക്രെയ്ന്‍ പ്രതിരോധ മന്ത്രി ഒലെക്സി റെസ്നിക്കോവ്. റഷ്യ യുക്രെയ്നില്‍ 150 കുട്ടികളെ കൊലപ്പെടുത്തിയതായും നാനൂറിലധികം സ്‌കൂളുകളും കിന്റര്‍ഗാര്‍ട്ടനുകളും നൂറ്റിപ്പത്തിലധികം ആശുപത്രികളും നശിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. ലണ്ടന്‍ സന്ദര്‍ശന വേളയില്‍ ബ്രിട്ടീഷ് പ്രതിരോധ മന്ത്രി ബെന്‍ വാലസിനൊപ്പം സംസാരിക്കുകയായിരുന്നു അദ്ദേഹം.

"ഇതൊരു ഭരണകൂട ഭീകരതയാണ്. അതിനാലാണു റഷ്യയെ തടയേണ്ടത്. കാരണം റഷ്യ കൂടുതല്‍ മുന്നോട്ടുപോകും. മറ്റു രാജ്യങ്ങളെ ആക്രമിക്കും," റെസ്‌നിക്കോവ് പറഞ്ഞു. എന്നാല്‍ തന്റെ വാദത്തെ പിന്തുണയ്ക്കുന്ന ഒരു തെളിവും അദ്ദേഹം ഉദ്ധരിച്ചില്ല. അതേസമയം, സിവിലിയന്മാരെ ലക്ഷ്യം വച്ച് ആക്രമണമെന്ന ആരോപണം റഷ്യ നിഷേധിച്ചിരുന്നു.

അതേസമയം കിഴക്കൻ തുറമുഖ നഗരമായ മരിയോപോളിൽ മോസ്‌കോ സമയം പുലർച്ചെ അഞ്ചിന് ആയുധം വച്ച് കീഴടങ്ങണമെന്ന റഷ്യൻ അന്ത്യശാസനം നിരസിച്ച് യുക്രെയ്ൻ. ഞായറാഴ്ചയാണ് റഷ്യൻ നാഷണൽ ഡിഫൻസ് മാനേജ്‌മെന്റ് സെന്റർ ഡയറക്ടർ കേണൽ ജനറൽ മിഖായേൽ മിസിന്റ്‌ സെവ് ആയുധം വച്ച് മരിയോപോൾ നഗരം കീഴടങ്ങണമെന്ന് പറഞ്ഞത്. എന്നാൽ, കീഴടങ്ങുന്ന ചോദ്യം ഉദിക്കുന്നിലെന്നും. ആയുധം താഴെ വച്ച് കീഴടങ്ങില്ലെന്ന് റഷ്യയെ അറിയിച്ചിട്ടുണ്ടെന്നും ഇതിനെ നിരസിച്ചുകൊണ്ട് യുക്രെയ്ൻ ഉപപ്രധാനമന്ത്രി ഐറിന വെരേഷ്ചുക്ക് പറഞ്ഞു.