മരിയുപോള്‍ കീഴടക്കിയതായി റഷ്യ; ഹര്‍കീവില്‍ ബോംബാക്രമണം രൂക്ഷമെന്ന് യുക്രെയ്ന്‍

സ്റ്റീല്‍ പ്ലാന്റ് യുക്രെയ്ന്‍ സൈന്യത്തില്‍ നിന്നു പിടിച്ചെടുക്കാതിരുന്നാല്‍ അത് റഷ്യന്‍ സൈന്യത്തിനു മരിയുപോളില്‍ സമ്പൂര്‍ണ വിജയം പ്രഖ്യാപിക്കാനുള്ള സാഹചര്യം നഷ്ടമാക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള പേരാട്ടത്തിലെ ഏറ്റവും നാടകീയമായ സംഭവങ്ങള്‍ കണ്ട മരിയുപോള്‍ പിടിച്ചെടുക്കന്നതില്‍ തന്ത്രപരവും പ്രതീകാത്മകവുമായ പ്രാധാന്യമുണ്ട്.

Update: 2022-04-21 10:59 GMT

കീവ്: യുക്രെയ്‌നിലെ മരിയുപോള്‍ നഗരം കീഴടക്കിയതായി റഷ്യന്‍ സൈന്യം. യുക്രെയ്ന്‍ സൈനികര്‍ തമ്പടിച്ചിരിക്കുന്ന അസോവ്സ്റ്റല്‍ സ്റ്റീല്‍ പ്ലാന്റ് ഒഴികെയുള്ള നഗരഭാഗങ്ങള്‍ മോചിപ്പിച്ചതായി റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷോയിഗു പറഞ്ഞു.

പ്ലാന്റ് 'സുരക്ഷിതമായി ഉപരോധിച്ചു' എന്നാണ് ഷോയിഗു വിശേഷിപ്പിച്ചത്. മരിയുപോള്‍ കീഴടക്കിയതിനെ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ 'വിജയം' എന്ന് വാഴ്ത്തി. മരിയുപോളില്‍ അവശേഷിക്കുന്ന യുേ്രകനിയന്‍ ശക്തികേന്ദ്രത്തില്‍ ആക്രമണം നടത്തരുതെന്ന് അദ്ദേഹം സൈന്യത്തോട് ഉത്തരവിട്ടു. പകരം 'ഒരു ഈച്ച പോലും കടക്കാനാവാതെ' ഉപരോധിക്കാനാണ് പുടിന്റെ ഉത്തരവ്.

സ്റ്റീല്‍ പ്ലാന്റ് യുക്രെയ്ന്‍ സൈന്യത്തില്‍ നിന്നു പിടിച്ചെടുക്കാതിരുന്നാല്‍ അത് റഷ്യന്‍ സൈന്യത്തിനു മരിയുപോളില്‍ സമ്പൂര്‍ണ വിജയം പ്രഖ്യാപിക്കാനുള്ള സാഹചര്യം നഷ്ടമാക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള പേരാട്ടത്തിലെ ഏറ്റവും നാടകീയമായ സംഭവങ്ങള്‍ കണ്ട മരിയുപോള്‍ പിടിച്ചെടുക്കന്നതില്‍ തന്ത്രപരവും പ്രതീകാത്മകവുമായ പ്രാധാന്യമുണ്ട്.

മരിയുപോളിന്റെ പതനം യുക്രെയ്‌നു സുപ്രധാന തുറമുഖം നഷ്ടപ്പെടുന്നതിനൊപ്പം, റഷ്യയ്ക്കും ക്രിമിയന്‍ ഉപദ്വീപിനുമിടയില്‍ ഒരു കര പാലം പൂര്‍ത്തിയാക്കുകയും ഡോണ്‍ബാസില്‍ എവിടെ വേണമെങ്കിലും പോകാന്‍ റഷ്യന്‍ സൈനികര്‍ക്കു സുഗമമാവുകയും ചെയ്യും.

അതേസമയം, ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ച് യുക്രെയ്ന്‍ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചില്ല. എന്നാല്‍ നിരവധി ശ്രമങ്ങള്‍ പരാജയപ്പെട്ടശേഷം സിവിലിയന്മാരുമായി നാല് ബസുകള്‍ നഗരത്തില്‍ നിന്ന് രക്ഷപ്പെട്ടുവെന്ന് നേരത്തെ പറഞ്ഞിരുന്നു. ആയിരക്കണക്കിന് ആളുകള്‍ ഇപ്പോഴും നഗരത്തില്‍ അവശേഷിക്കുന്നുണ്ട്.

അതേസമയം യുക്രെയ്‌നിലെ രണ്ടാമത്തെ വലിയ നഗരമായ ഹര്‍കീവില്‍ ബോംബാക്രമണം രൂക്ഷമാവുകയാണെന്ന് മേയര്‍ ഇഹോര്‍ തെരെഖോവ് അറിയിച്ചു. 'വലിയ സ്‌ഫോടനങ്ങള്‍ നടക്കുന്നു, റഷ്യന്‍ ഫെഡെറേഷന്‍ നഗരം തീവ്രമായി ആക്രമിക്കുകയാണ്,' തെരെഖോവ് വ്യക്തമാക്കി. വടക്കുകിഴക്കന്‍ നഗരത്തില്‍ ഏകദേശം പത്തു ലക്ഷത്തോളം ആളുകള്‍ അവശേഷിക്കുന്നുണ്ടെന്നും, ആകെ ജനസംഖ്യയുടെ 30% ആളുകളും (സ്ത്രീകളും കുട്ടികളും പ്രായമായവരും) നഗരത്തില്‍ നിന്ന് പലായനം ചെയ്തതായും അദ്ദേഹം പറഞ്ഞു.