യുക്രേനിയന്‍ എണ്ണ, വാതക കേന്ദ്രങ്ങള്‍ ആക്രമിച്ച് ഖാര്‍കിവിനെ വരിഞ്ഞുമുറുക്കി റഷ്യ

രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കിവില്‍ റഷ്യന്‍ സൈന്യം ഗ്യാസ് പൈപ്പ് ലൈന്‍ സ്‌ഫോടനത്തിലൂടെ തകര്‍ത്തതായി സെലെന്‍സ്‌കിയുടെ ഓഫീസ് അറിയിച്ചു.

Update: 2022-02-27 10:04 GMT

കീവ്: യുക്രെയ്‌നിന്റെ ശക്തമായ ചെറുത്തുനില്‍പ്പിന്റെ ഫലമായി മന്ദഗതിയിലായ റഷ്യന്‍ അധിനിവേശത്തിന്റെ അടുത്ത ഘട്ടമായി, ഇന്ധന സൗകര്യങ്ങളും എയര്‍ഫീല്‍ഡുകളും ലക്ഷ്യമിട്ട് റഷ്യ യുക്രെയ്‌നെതിരേ ആക്രമണങ്ങളുടെ ഒരു തരംഗം തന്നെ അഴിച്ചുവിട്ടു.

തലസ്ഥാനമായ കീവിന്റെ തെക്ക് ഞായറാഴ്ച പുലര്‍ച്ചെ വലിയ സ്‌ഫോടനങ്ങള്‍ നടന്നു. ആളുകള്‍ വീടുകളിലും ഭൂഗര്‍ഭ ഗാരേജുകളിലും സബ്‌വേ സ്‌റ്റേഷനുകളിലും അഭയം പ്രാപിച്ചു. റഷ്യന്‍ സേനയുടെ പൂര്‍ണ്ണ തോതിലുള്ള ആക്രമണം പ്രതീക്ഷിച്ച് സര്‍ക്കാര്‍ 39 മണിക്കൂര്‍ കര്‍ഫ്യൂ നിലനിര്‍ത്തി.

പട്ടണത്തിന്റെ മേയര്‍ പറയുന്നതനുസരിച്ച്, കീവിനടുത്തുള്ള വാസില്‍കിവിലെ ഒരു എയര്‍ബേസിനടുത്തുള്ള ഒരു എണ്ണ ഡിപ്പോയില്‍ നിന്ന് പ്രഭാതത്തിന് മുമ്പ് ആകാശത്തേക്ക് തീജ്വാലകള്‍ ഉയര്‍ന്നു. സിവിലിയന്‍ സുലിയാനി എയര്‍പോര്‍ട്ടില്‍ മറ്റൊരു സ്‌ഫോടനം നടന്നതായി പ്രസിഡന്റ് വ്‌ലാദിമിര്‍ സെലെന്‍സ്‌കിയുടെ ഓഫീസ് അറിയിച്ചു.

രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കിവില്‍ റഷ്യന്‍ സൈന്യം ഗ്യാസ് പൈപ്പ് ലൈന്‍ സ്‌ഫോടനത്തിലൂടെ തകര്‍ത്തതായി സെലെന്‍സ്‌കിയുടെ ഓഫീസ് അറിയിച്ചു. 'നമ്മുടെ രാജ്യത്തെ മോചിപ്പിക്കാന്‍ ആവശ്യമുള്ളിടത്തോളം കാലം ഞങ്ങള്‍ പോരാടും,' സെലെന്‍സ്‌കി പറഞ്ഞു.

തിങ്കളാഴ്ച രാവിലെ വരെ കീവില്‍ കര്‍ഫ്യൂ തുടരും. കിഴക്കന്‍ പ്രവിശ്യയായ ലുഹാന്‍സ്‌കിലെ റഷ്യന്‍ പിന്തുണയുള്ള യുക്രേനിയന്‍ വിമതര്‍ റോവന്‍കി പട്ടണത്തിലെ എണ്ണ ടെര്‍മിനല്‍ തകര്‍ത്തു.

പോളണ്ടിലേക്കും മോള്‍ഡോവയിലേക്കും മറ്റ് അയല്‍രാജ്യങ്ങളിലേക്കും 150,000ലധികം യുക്രേനിയക്കാര്‍ പലായനം ചെയ്തിട്ടുണ്ട്. യുദ്ധം രൂക്ഷമായാല്‍ ഈ എണ്ണം നാല് ദശലക്ഷമായി വര്‍ധിക്കുമെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്‍കി.