യുക്രെയ്ന്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറെന്ന് ചൈന
ഇരു രാജ്യങ്ങളും തമ്മിലുള്ള 'പരിധികളില്ലാത്ത' നയതന്ത്ര പങ്കാളിത്തത്തെക്കുറിച്ച് നേരത്തെ ചൈന വ്യക്തമാക്കിയിരുന്നു.
ബെയ്ജിങ്: റഷ്യയുമായുള്ള തങ്ങളുടെ സൗഹൃദം ശക്തമാണെന്നും നിലവിലെ സാഹചര്യങ്ങളില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്നും ചൈന. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തെ അന്താരാഷ്ട്ര തലത്തില്‍ രാജ്യങ്ങള്‍ അപലപിക്കുന്നതിനിടയിലും ചൈനയും റഷ്യയും തമ്മിലുള്ള സൗഹൃദം ഇപ്പോഴും വളരെ ശക്തമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി തിങ്കളാഴ്ച പറഞ്ഞു. യുക്രെയ്നുമായി സമാധാന ചർച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കാന്‍ ചൈന തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇരു രാജ്യങ്ങളും തമ്മിലുള്ള 'പരിധികളില്ലാത്ത' നയതന്ത്ര പങ്കാളിത്തത്തെക്കുറിച്ച് നേരത്തെ ചൈന വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ യുക്രെയ്ന്‍ അധിനിവേശത്തില്‍ ചൈന അവരുടെ അടുത്ത സഖ്യകക്ഷിയായ റഷ്യയെ അപലപിക്കാനും വിസമ്മതിച്ചിരുന്നു. പ്രതിസന്ധിയിലുടനീളം കര്‍ശനമായ നയതന്ത്ര നിലപാടുകളാണ് യുക്രെയ്ന്‍ വിഷയത്തില്‍ ചൈന സ്വീകരിച്ചിരുന്നത്.
പാശ്ചാത്യ ശക്തികള്‍ക്ക് മധ്യസ്ഥത വഹിക്കാന്‍ കഴിയാത്തതിനാല്‍ റഷ്യയും യുക്രെയ്നും തമ്മിലുള്ള ഭാവി സമാധാന ചര്‍ച്ചകള്‍ക്ക് ചൈന മധ്യസ്ഥത വഹിക്കണമെന്ന് യൂറോപ്യന്‍ യൂനിയന്റെ വിദേശ നയ മേധാവി ജോസെപ് ബോറെല്‍ കഴിഞ്ഞയാഴ്ച സ്പാനിഷ് ദിനപത്രമായ എല്‍ മുണ്ടോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.