രാജ്യത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ ആര്‍ടിപിസിആര്‍ പരിശോധനാ നിരക്കുകള്‍

മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കയിതോടെ യാത്രക്കാര്‍ വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകളാണ് അനുഭവിക്കുന്നത്. ആർ‌ടി-പി‌സി‌ആർ ടെസ്റ്റിന്റെ നിരക്കുകൾ, പരിശോധനയ്ക്കായുള്ള നീണ്ട ക്യൂ, തിരക്ക്, കാലതാമസം എന്നിവ ആശങ്കയായി തുടരുന്നു.

Update: 2021-12-08 13:44 GMT

ന്യൂഡല്‍ഹി: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വിവിധ രാജ്യങ്ങളില്‍ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുതുക്കിയിരുന്നു. ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധന കര്‍ശനമാക്കുകയും ചെയ്തു. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കും ഇത് ബാധകമാണ്.

മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കയിതോടെ യാത്രക്കാര്‍ വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകളാണ് അനുഭവിക്കുന്നത്. ആർ‌ടി-പി‌സി‌ആർ ടെസ്റ്റിന്റെ നിരക്കുകൾ, പരിശോധനയ്ക്കായുള്ള നീണ്ട ക്യൂ, തിരക്ക്, കാലതാമസം എന്നിവ ആശങ്കയായി തുടരുന്നു. ചില വിമാനത്താവളങ്ങളിൽ റാപ്പിഡ് ടെസ്റ്റിനായി 3,000 രൂപ വരെയാണ് നിലവില്‍ ഈടാക്കുന്നത്.

മുംബൈ

അദാനി എയര്‍പോര്‍ട്സിന്റെ കീഴില്‍ പ്രവര്‍ത്തുക്കുന്ന മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റാപ്പിഡ് പിസിആര്‍ നിരക്ക് 4,500 രൂപയില്‍ നിന്ന് 3,900 രൂപയാക്കി കുറച്ചു. സാധാരണയായി ഒരു അര്‍ടി-പിസിആര്‍ പരിശോധന നടത്തുന്നത് 600 രൂപയാണ് നിരക്ക്.

മുംബൈ വിമാനത്താവളത്തിലെ റാപ്പിഡ് ആർടി-പിസിആർ ടെസ്റ്റുകളുടെ നിരക്ക് വളരെ കൂടുതലാണെന്ന് കാണിച്ച് മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. പ്രദീപ് വ്യാസ് ചൊവ്വാഴ്ച കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കത്തയച്ചിരുന്നു.

ഡല്‍ഹി

എയര്‍പോര്‍ട്ട് അധികൃതരില്‍ നിന്ന് ലഭിക്കുന്ന വിവരമനുസരിച്ച് ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രണ്ട് പരിശോധനകളാണുള്ളത്. ഒന്ന് 500 രൂപയുടെ സാധാരണ ആര്‍ടിപിസിആര്‍ പരിശോധനയാണ്. ഇതിന്റെ ഫലം ആറ് മുതല്‍ എട്ട് മണിക്കൂറുകള്‍ക്ക് ശേഷമായിരിക്കും ലഭിക്കുക. പിന്നീടുള്ളത് 3,500 രൂപയുടെ റാപ്പിഡ് പിസിആര്‍ പരിശോധനയാണ്. ഫലം 60-90 മിനിറ്റുകള്‍ക്കുള്ളില്‍ ലഭിക്കും.

ചെന്നൈ

ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആര്‍ടിപിസിആര്‍ നിരക്കുകള്‍ ചൊവ്വാഴ്ച കുറച്ചു. 2,900 രൂപയാണ് നിലവിലെ റാപ്പിഡ് പിസിആര്‍ നിരക്ക്. നേരത്തെ ഇത് 3,400 രൂപയായിരുന്നു. സാധാരണ ആര്‍ടി-പിസിആര്‍ നിരക്ക് 700 രൂപയില്‍ നിന്ന് 600 രൂപയാക്കി കുറയ്ക്കുകയും ചെയ്തു.

കൊല്‍ക്കത്ത

കൊല്‍ക്കത്ത അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സാധാരണ ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് 700 രൂപയാണ് നിരക്ക്. 3,600 രൂപ റാപ്പി‍ഡ് പിസിആര്‍ പരിശോധനയ്ക്കും നല്‍കണം. ആറ് മണിക്കൂര്‍, ഒരു മണിക്കൂര്‍ എന്നിങ്ങനെയാണ് രണ്ടിന്റേയും ഫലം ലഭിക്കാനുള്ള സമയം.

ബംഗളൂരു

കർണാടക സർക്കാർ ചൊവ്വാഴ്ച വിമാനത്താവളങ്ങളിലെ കൊവിഡ് പരിശോധനയ്ക്കുള്ള നിരക്ക് നിയന്ത്രിച്ചു. ബംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സാധാരണ ആർടി-പിസിആർ ടെസ്റ്റിന് 500 രൂപയാണ് വില (കാലതാമസം അഞ്ച് മണിക്കൂര്‍). സെഫീഡ് ജീൻ എക്‌സ്‌പെർട്ട് ടെസ്റ്റിന് 2,750 രൂപയുമാണ് നിരക്ക്, ഫലം 25 മിനിറ്റിനുള്ളില്‍ ലഭിക്കും.

അഹമ്മദാബാദ്

സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വെബ്സൈറ്റില്‍ കൊടുത്തിരിക്കുന്ന വിവരം അനുസരിച്ച് റാപ്പി‍ഡ് പിസിആര്‍ പരിശോധനാ നിരക്ക് 2,700 രൂപയാണ്.

കോഴിക്കോട്

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റാപ്പിഡ് പിസിആര്‍ പരിശോധനയ്ക്ക് 1,580 രൂപയാണ് നിരക്ക്.

ഹൈദരാബാദ്

ജിഎംആര്‍ ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിന് 750 രൂപയും റാപ്പിഡ് പിസിആര്‍ ടെസ്റ്റിന് 3,900 രൂപയുമാണ് നിരക്ക്. ബുക്ക് ചെയ്യാനും ടെസ്റ്റുകൾ നടത്താനും എയർപോർട്ടിൽ ഒരു പുതിയ ലാബും സജ്ജമാണ്.