പോലിസില്‍ നിര്‍ണായക ചുമതലകള്‍ കയ്യാളാന്‍ ആര്‍എസ്എസ് ചായ്‌വുള്ളവരുടെ ശ്രമം: കോടിയേരി
കേരള പോലിസിനെ കുറിച്ച് സിപിഐ നേതാവ് ആനി രാജ പറഞ്ഞതിനെ പരോക്ഷമായി അംഗീകരിക്കുന്നതാണ് കോടിയേരിയുടെ പ്രതികരണം.
പത്തനംതിട്ട: പോലിസ് സേനയില്‍ നിര്‍ണായക ചുമതലകള്‍ കയ്യാളാന്‍ ആര്‍എസ്എസ് ചായ്‌വുള്ളവരുടെ ശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പോലിസ് അസോസിയേഷന്‍ നേതാക്കള്‍ക്ക് മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് ആകാനാണ് താല്‍പര്യമെന്നും കോടിയേരി പറഞ്ഞു. സിപിഎം പത്തനംതിട്ട സമ്മേളനത്തിലെ പൊതുചര്‍ച്ചയ്ക്കുള്ള മറുപടിയിലാണ് അദ്ദേഹത്തിന്റെ പോലിസ് വിമര്‍ശനം.
പത്തനംതിട്ട ജില്ലാ സമ്മേളനത്തിലെ സംഘടനാ റിപോർട്ടിൻമേലുള്ള ചർച്ചയിൽ പോലിസിനെതിരേ രൂക്ഷവിമർശനം ഉയർന്നിരുന്നു. പോലിസിൽ ആർഎസ്എസ് സ്വാധീനം ഉണ്ടെന്നാണ് വിവിധ ഏരിയാ നേതാക്കൾ ആരോപണം ഉന്നയിച്ചത്. ശബരിമല വിവാദത്തിൽ ഇത് തെളിഞ്ഞു എന്നും തിരുവല്ല ഏരിയാ കമ്മിറ്റി വിമർശിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിനെതിരേ വിവിധ ഏരിയാ സമ്മേളനങ്ങളിലും വിമർശനങ്ങൾ ഉയർന്നിരുന്നു.
കേരള പോലിസിനെ കുറിച്ച് സിപിഐ നേതാവ് ആനി രാജ പറഞ്ഞതിനെ പരോക്ഷമായി അംഗീകരിക്കുന്നതാണ് കോടിയേരിയുടെ പ്രതികരണം. പോലിസില്‍ സംഘപരിവാര്‍ സ്വാധീനമുള്ളവര്‍ കൂടുന്നുവെന്ന സമ്മേളനത്തിലെ പ്രതിനിധികളുടെ വിമര്‍ശനത്തെ ഉള്‍ക്കൊള്ളുന്നത് കൂടിയാണിത്.
സിപിഎം അനുകൂലികളായ പോലിസുകാര്‍ക്ക് റൈറ്റര്‍ പോലുള്ള തസ്തികകളില്‍ ജോലി ചെയ്യാന്‍ താല്‍പര്യമില്ല. പേഴ്‌സണല്‍ സ്റ്റാഫിലേക്കാണ് അവരുടെ നോട്ടമെന്നും കോടിയേരി പറഞ്ഞു.
അതേസമയം ഒന്നാം പിണറായി സര്‍ക്കാരിനേയും ഇപ്പോഴത്തെ സര്‍ക്കാരിനേയും താരതമ്യപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു. പിണറായിയെ കുറിച്ച് ആദ്യം പറഞ്ഞതെല്ലാം മാധ്യമങ്ങള്‍ പിന്നീട് തിരുത്തിയിട്ടുണ്ട്. ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യരുതെന്ന് പാര്‍ട്ടി ആരോടും ആവശ്യപ്പെട്ടിട്ടില്ല. ഓരോരുത്തരുടെയും ബൗദ്ധികനിലവാരവും പാര്‍ട്ടി ബോധവും അനുസരിച്ചാണ് സത്യപ്രതിജ്ഞാ രീതിയെന്നാണ് ദൈവനാമത്തിലെ സത്യപ്രതിജ്ഞയോടുള്ള കോടിയേരിയുടെ മറുപടി.
