ക്രിസ്ത്യന്‍ സ്ത്രീകളെ ഭീഷണിപ്പെടുത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Update: 2022-02-05 03:31 GMT

പുതുക്കോട്ട: നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ക്രിസ്ത്യന്‍ സ്ത്രീകളെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. തിരുമയമ്പട്ടി സ്വദേശി ഗണേഷ് ബാബു(28) ആണ് അറസ്റ്റിലായത്. പുതുക്കോട്ട ജില്ലയിലെ തിരുമയമ്പട്ടിയിലാണ് സംഭവം. ബന്ധുക്കളെ കാണാനെത്തിയ ക്രിസ്ത്യന്‍ സ്ത്രീകളെ നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ഭീഷണിപ്പെടുത്തുകയും ബന്ധുക്കളെ കാണുന്നത് വിലക്കുകയുമായിരുന്നു. ഒരു കുടുംബത്തെ ക്രിസ്ത്യാനികളാക്കി മതം മാറ്റാന്‍ എത്തിയെന്ന് ആരോപിച്ചായിരുന്നു ഭീഷണി.

പ്രൊട്ടസ്റ്റന്റ് സഭയിലെ ഒരു വിഭാഗത്തില്‍ നിന്നുള്ള റാണിയും ദേവശാന്തിയും ഇല്ലുപുരിനടുത്തുള്ള തിരുമയമ്പട്ടിയിലുള്ള ഒരു സ്ത്രീയുടെ വീട്ടില്‍ സ്ഥിരമായി എത്താറുണ്ടായിരുന്നു.

'ഗര്‍ഭിണിയായ സ്ത്രീ തന്റെ കുഞ്ഞിന്റെ ആരോഗ്യകരമായ പ്രസവത്തിനായി പ്രാര്‍ത്ഥിക്കാന്‍ ക്ഷണിക്കുകയായിരുന്നു. ആദ്യത്തെ പ്രസവ സമയത്തും പ്രാര്‍ത്ഥിച്ചിരുന്നു. ഇത്തവണയും പ്രാര്‍ത്ഥനക്ക് എത്തണമെന്ന് ആവശ്യപ്പെട്ടത് കൊണ്ടാണ് ഞങ്ങള്‍ ഗ്രാമത്തില്‍ എത്തിയത്.'ആര്‍എസ്എസ് ഭീഷണിക്കിരയായ റാണി പറഞ്ഞു. ജനുവരി 21 ന് ഇരുവരും യുവതിയുടെ വീട്ടിലേക്ക് പോയപ്പോള്‍, കുടുംബത്തെ മതം മാറ്റാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ഗണേഷ് ബാബുവും മറ്റ് ചിലരും തടഞ്ഞുവയ്ക്കുകായിരുന്നു. യുവതികള്‍ ഉപയോഗിച്ചിരുന്ന ഇരുചക്രവാഹനവും റാണിയുടെ മൊബൈല്‍ ഫോണും ഗണേഷ് ബാബു പിടിച്ചെടുത്തു.

ജനുവരി 24നാണ് റാണി ഇല്ലുപൂര്‍ പോലിസില്‍ പരാതി നല്‍കിയത്. അന്വേഷണത്തിന് ശേഷം പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇയാളെ ഞായറാഴ്ച അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു.

Tags:    

Similar News