ഇന്‍ഫോസിസ് ദേശവിരുദ്ധ ശക്തികള്‍ക്ക് സഹായമൊരുക്കുന്നു; ആര്‍എസ്എസ് അനുകൂല പ്രസിദ്ധീകരണം
'നക്‌സലുകളേയും ഇടതുപക്ഷക്കാരേയും തുക്കടെ തുക്കടെ സംഘത്തേയും സഹായിക്കുകയാണ് ഇന്‍ഫോസിസ്' പാഞ്ചജന്യയുടെ പുതിയ പതിപ്പില്‍ പറഞ്ഞു.
ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ ഐടി സ്ഥാപനമായ ഇന്‍ഫോസിസിനെതിരേ വിദ്വേഷ പരാമർശവുമായി ആർഎസ്എസ് അനുകൂല പ്രസിദ്ധീകരണം പാഞ്ചജന്യ. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്ന ഇന്‍ഫോസിസ് ദേശവിരുദ്ധ ശക്തികള്‍ക്ക് സഹായമൊരുക്കുകയാണെന്നും ആര്‍എസ്എസ് അനുകൂല പ്രസിദ്ധീകരണം. അതേ സമയം കേന്ദ്ര സര്‍ക്കാരും ബിജെപിയും ഇന്‍ഫോസിസും ഇതിനോട് പ്രതികരിച്ചിട്ടില്ല.
ധനമന്ത്രാലയത്തിനായി ഇന്‍ഫോസിസ് വികസിപ്പിച്ച ആദായ നികുതി ഇ-ഫയലിങ് പോര്‍ട്ടലില്‍ തകരാറുകള്‍ റിപോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് കമ്പനിക്കെതിരെയുള്ള കടന്നാക്രമണം. 'നക്‌സലുകളേയും ഇടതുപക്ഷക്കാരേയും തുക്കടെ തുക്കടെ സംഘത്തേയും സഹായിക്കുകയാണ് ഇന്‍ഫോസിസ്' പാഞ്ചജന്യയുടെ പുതിയ പതിപ്പില്‍ പറഞ്ഞു.
ഇൻഫോസിസ് എത്ര വലിയ പദ്ധതികള്‍ ചെയ്തുവെന്ന് ഇതെഴുതിയ ലേഖകന് അറിയില്ലെന്ന് കമ്പനി മുന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ മോഹന്‍ദാസ് പറഞ്ഞു. കേന്ദ്ര സര്‍ക്കാരിനെതിരായി വാര്‍ത്തകള്‍ നല്‍കുന്ന വെബ് പോര്‍ട്ടലുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് ഇന്‍ഫോസിസാണെന്നും പാഞ്ചജന്യ ആരോപിക്കുന്നു. പ്രതിപക്ഷവുമായി ചേര്‍ന്ന് സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുന്നു, ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി അട്ടിമറിക്കുന്നു തുടങ്ങിയ ആരോപണങ്ങളും പാഞ്ചജന്യയുടെ നടത്തി.
ആവര്‍ത്തിച്ച് തകരാര്‍ സംഭവിക്കുന്നത് സംശയം ജനിപ്പിക്കും. ഇന്‍ഫോസിസ് മാനേജ്മെന്റ് മനപൂര്‍വ്വം ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന ആരോപണമുണ്ട്. ഇന്‍ഫോസിസ് വഴി ചില രാജ്യവിരുദ്ധ ശക്തികള്‍ ഇന്ത്യയുടെ സാമ്പത്തിക താല്‍പ്പര്യങ്ങളെ ഹനിക്കാന്‍ ശ്രമിക്കുന്നുണ്ടോ?' ലേഖനത്തില്‍ ചോദിക്കുന്നു.
