എസ്ഡിപിഐ നേതാവിനെതിരായ ആര്‍എസ്എസ്സിന്റെ വധശ്രമം; സംസ്ഥാന വ്യാപക പ്രതിഷേധം

വിവിധയിടങ്ങളില്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ പോലിസ് സ്‌റ്റേഷനുകളിലേക്ക് മാര്‍ച്ച് നടത്തി.

Update: 2021-12-18 17:37 GMT


 



കോഴിക്കോട്: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ ആര്‍എസ്എസ് ക്രിമിനല്‍ സംഘം ഇരുട്ടിന്റെ മറവില്‍ ആസൂത്രിതമായി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ സംസ്ഥാന വ്യാപക പ്രതിഷേധം. വിവിധ ജില്ലാ കേന്ദ്രങ്ങളിലും ചെറുപട്ടണങ്ങളിലും പ്രതിഷേധവുമായി തെരുവിലിറങ്ങിയ എസ്ഡിപിഐ പ്രവര്‍ത്തകര്‍ അക്രമി സംഘത്തെ ഉടന്‍ പിടികൂടി നിയമത്തിനു മുമ്പില്‍ കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ടു. നൂറുകണക്കിന് പേരാണ് ഓരോ പ്രകടനങ്ങളിലും അണിനിരന്നത്. വിവിധയിടങ്ങളില്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ പോലിസ് സ്‌റ്റേഷനുകളിലേക്ക് മാര്‍ച്ച് നടത്തി. ആലപ്പുഴ മണ്ണഞ്ചേരിയില്‍ വച്ചാണ് കെ എസ് ഷാന് വെട്ടേറ്റത്.


ഇരുചക്രവാഹനത്തില്‍ പോവുകയായിരുന്ന ഷാനെ ആളൊഴിഞ്ഞ പ്രദേശത്ത് വച്ച് കാറിലെത്തിയ ആര്‍എസ്എസ് ആക്രമിസംഘം പിന്നില്‍നിന്ന് ഇടിച്ചു വീഴ്ത്തുകയും റോഡിലേക്ക് തെറിച്ചുവീണ അദ്ദേഹത്തെ മാരകായുധങ്ങള്‍ ഉപയോഗിച്ച് തുരുതുരാ വെട്ടിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു.


തലയ്ക്കും ഇരുകൈകള്‍ക്കും ശരീരമാസകലവും വെട്ടേറ്റ ഷാനെ നില അതീവ ഗുരുതരാവസ്ഥയില്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആലപ്പുഴ മണ്ണഞ്ചേരിയില്‍ വച്ചാണ് വെട്ടേറ്റത്. അദ്ദേഹം അപകടനില തരണം ചെയ്തിട്ടില്ല.


കെ എസ് ഷാനെതിരെ ആര്‍എസ്എസ് നടത്തിയ ആസൂത്രിത ആക്രമണത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ ശക്തമായി പ്രതിഷേധിച്ചു.

ഒരു പാര്‍ട്ടിയുടെ സംസ്ഥാന നേതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിലൂടെ നാട്ടില്‍ കലാപമുണ്ടാക്കാനാണ് ആര്‍എസ്എസ് പദ്ധതിയിട്ടിരിക്കുന്നതെന്ന് പോപുലര്‍ഫ്രണ്ട് ആരോപിച്ചു.