കുറ്റിയാടിയിലെ കലാപാഹ്വാന പ്രകടനം; ആറു ആര്‍എസ്എസ്സുകാരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍വിട്ടു

സംഭവങ്ങള്‍ മാധ്യമങ്ങളിലും സാമൂഹികമാധ്യമങ്ങളിലും പ്രചരിക്കുകയും ഡിവൈഎഫ് ഐയും യൂത്ത് ലീഗും പരാതി നല്‍കുകയും ചെയ്തതോടെയാണ് പോലിസ് കേസെടുക്കാന്‍ തയ്യാറായത്

Update: 2020-01-15 14:08 GMT

കോഴിക്കോട്: മുസ്‌ലിംകള്‍ക്കെതിരേ കലാപത്തിന് ആഹ്വാനം ചെയ്ത് മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ ആറ് ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. മതസ്പര്‍ധ വളര്‍ത്തല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കുറ്റിയാടി പോലിസ് കേസെടുത്തിരുന്നതെങ്കിലും സ്‌റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയക്കുകയായിരുന്നു. സംഭവത്തില്‍ 100ഓളം പേര്‍ക്കെതിരേയാണ് കേസ്. പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിച്ചു കൊണ്ടുള്ള വിശദീകരണ യോഗം നാട്ടുകാര്‍ ഒന്നടങ്കം ബഹിഷ്‌ക്കരിക്കുകയും വ്യാപാരികള്‍ കടയടച്ച് പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് കൊലവിളി മുദ്രാവാക്യവുമായി ബിജെപി റാലി നടത്തിയത്.

    എന്നാല്‍, സംഭവങ്ങള്‍ മാധ്യമങ്ങളിലും സാമൂഹികമാധ്യമങ്ങളിലും പ്രചരിക്കുകയും ഡിവൈഎഫ് ഐയും യൂത്ത് ലീഗും പരാതി നല്‍കുകയും ചെയ്തതോടെയാണ് പോലിസ് കേസെടുക്കാന്‍ തയ്യാറായത്. അതേസമയം, ബിജെപി പരിപാടി നടക്കുമ്പോള്‍ കടയടച്ച് പ്രതിഷേധിച്ച വ്യാപാരികള്‍ക്കെതിരേ കേസെടുത്ത കുറ്റിയാടി പോലിസ് നടപടി ഏറെ വിമര്‍ശനത്തിനിടയാക്കുകയും ചെയ്തിരുന്നു. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് തിങ്കളാഴ്ച വൈകീട്ട് പ്രദേശത്ത് നടത്തിയ ദേശരക്ഷാ മാര്‍ച്ചിലാണ് 'ഓര്‍മയില്ലേ ഗുജറാത്ത്, ഉമ്മപ്പാല് കുടിച്ചെങ്കില്‍ ഇറങ്ങിവാടാ പട്ടികളേ'എന്നിങ്ങനെയുള്ള പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി ബിജെപി റാലി നടത്തിയത്.




Tags:    

Similar News