ആശുപത്രികളില്‍ പ്രവേശനം നിഷേധിച്ച യുവതി ഓട്ടോയില്‍ പ്രസവിച്ചു; കുഞ്ഞ് മരിച്ചു

കഴിഞ്ഞ 10 ദിവസത്തിനിടെ പരിചരണം കിട്ടാതെ രണ്ട് നവജാത ശിശുക്കളാണ് ബംഗളൂരുവില്‍ മരിച്ചത്.

Update: 2020-07-21 10:20 GMT

ബംഗളൂരു: പൂര്‍ണ ഗര്‍ഭിണിയെ പ്രവേശിപ്പിക്കാന്‍ ആശുപത്രികള്‍ തയ്യാറാകാതിരുന്നതോടെ യുവതി ഓട്ടോയില്‍ പ്രസവിച്ചു. ആവശ്യമായ പരിചരണം ലഭിക്കാതെ കുഞ്ഞ് മരിച്ചു. ബംഗളൂരുവിലാണ് സംഭവം.

ശ്രീരാമപുര സര്‍ക്കാര്‍ ആശുപത്രി, വിക്ടോറിയ, വാണിവിലാസ് ആശുപത്രികളാണ് യുവതിയെ മടക്കിയത്. കിടക്ക ഒഴിവില്ലെന്ന് പറഞ്ഞാണ് അമ്മയോടൊപ്പം എത്തിയ പൂര്‍ണ ഗര്‍ഭിണിയായ യുവതിയെ മടക്കി അയച്ചത്. ഒടുവില്‍ യുവതി ഓട്ടോയില്‍ തന്നെ പ്രസവിച്ചു. ഉടനെ കെസി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല.

കൊവിഡ് ഭീതിമൂലമാണ് ആശുപത്രികള്‍ രോഗികളെ പ്രവേശിപ്പിക്കാത്തതെന്ന് നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു. കഴിഞ്ഞ 10 ദിവസത്തിനിടെ പരിചരണം കിട്ടാതെ രണ്ട് നവജാത ശിശുക്കളാണ് ബംഗളൂരുവില്‍ മരിച്ചത്. കഴിഞ്ഞ ദിവസം ഒരു മാസം പ്രായമായ കുഞ്ഞ് ചികിത്സ കിട്ടാതെ മരിച്ചതോടെ പിതാവ് മുഖ്യമന്ത്രിയുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധിച്ചിരുന്നു. ചികിത്സ നിഷേധിച്ച ആശുപത്രികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യ ആവശ്യപ്പെട്ടു.

ബംഗളൂരുവില്‍ കൊവിഡ് കേസുകള്‍ കൂടുന്നതോടെ മറ്റ് ചികിത്സകള്‍ക്ക് ആശുപത്രികളില്‍ പ്രവേശനം കിട്ടുന്നില്ലെന്ന പരാതിയുണ്ട്. ഇന്നലെ കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്ത 3648 കോവിഡ് കേസുകളില്‍ 1452ഉം ബംഗളൂരുവിലാണ്. 

Tags:    

Similar News